പാക്കിസ്ഥാൻ ഇനി ഇന്ത്യയെ തോൽപിച്ചാൽ അത് അട്ടിമറി; തിരിച്ചാണെങ്കിൽ സാധാരണ വിജയം: ഗൗതം ഗംഭീർ
Mail This Article
മുംബൈ∙ ഇന്ത്യ, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമുകൾ തമ്മിൽ ഇപ്പോൾ വലിയ വ്യത്യാസം ഉണ്ടെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പാക്കിസ്ഥാൻ ഇന്ത്യയെ തോൽപിക്കുകയാണെങ്കിൽ അത് അട്ടിമറിയും, തിരിച്ചാണെങ്കിൽ അതൊരു സാധാരണ വിജയവുമാണെന്ന് ഗൗതം ഗംഭീർ ഒരു സ്പോർട്സ് മാധ്യമത്തിൽ പറഞ്ഞു. ‘‘പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യൻ ടീമിനു മേൽ ആധിപത്യം പുലർത്തിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഇരു ടീമുകളുടേയും പ്രകടനത്തിന്റെ നിലവാരത്തിൽ ഇപ്പോള്‍ വലിയ അന്തരമുണ്ട്.’’– ഗൗതം ഗംഭീർ വ്യക്തമാക്കി.
‘‘ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും പാക്കിസ്ഥാനേക്കാൾ എത്രയോ മുന്നിലാണ് ഇപ്പോൾ ഇന്ത്യയുള്ളത്. ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളുടെ സ്വഭാവത്തിലും ആ മാറ്റം കാണാം. ഇപ്പോൾ പാക്കിസ്ഥാൻ ഇന്ത്യയെ തോൽപിക്കുകയാണെങ്കിൽ അതിനെ അട്ടിമറി എന്നു വിളിക്കേണ്ടിവരും. തിരിച്ചാണു സംഭവിക്കുന്നതെങ്കിൽ അതു വളരെ സാധാരണമായ ഒരു വിജയവുമാണ്.’’– ഗൗതം ഗംഭീർ പറഞ്ഞു.
2022 ട്വന്റി20 ലോകകപ്പിലും 2023 ലെ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയിലും ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വന്നപ്പോൾ വിജയം ഇന്ത്യയ്ക്കായിരുന്നു. 2021 ലെ ട്വന്റി20 ലോകകപ്പിലാണ് പാക്കിസ്ഥാൻ ഒടുവിൽ ഇന്ത്യയെ തോൽപിച്ചത്. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേര്‍ വരുന്നത്. ഈ വർഷം യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിലാണ് ഇനി ഇന്ത്യ– പാക്ക് പോരാട്ടം നടക്കാന്‍ സാധ്യതയുള്ളത്.