638 പന്തുകളിൽ 404 റൺസ്, നോട്ടൗട്ട്; യുവരാജ് സിങ്ങിന്റെ 24 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് യുവതാരം
Mail This Article
ശിവമൊഗ്ഗ∙ കൂച്ച് ബെഹാർ ട്രോഫി ക്രിക്കറ്റിൽ ചരിത്രം കുറിച്ച് കർണാടകയുടെ യുവതാരം പ്രാകർ ചതുർവേദി. മുംബൈയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ പുറത്താകാതെ 404 റൺസാണു താരം നേടിയത്. കൂച്ച് ബെഹാർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ നാനൂറിനു മുകളിൽ സ്കോർ നേടുന്ന ആദ്യ താരമാണ് പ്രാകർ ചതുർവേദി. 638 പന്തുകൾ നേരിട്ട താരം 46 ഫോറുകൾ ബൗണ്ടറി കടത്തി. മൂന്ന് സിക്സുകളും അടിച്ചു.
മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ 24 വർഷം പഴക്കമുള്ള ഒരു റെക്കോർഡും പ്രാകർ പഴങ്കഥയാക്കി. ടൂർണമെന്റ് ഫൈനലിൽ ഒരു താരത്തിന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡിലാണ് യുവതാരം പ്രാകർ, യുവരാജ് സിങ്ങിനെ മറികടന്നത്. 1999 ഡിസംബറിൽ ബിഹാറിനെതിരായ മത്സരത്തിൽ പഞ്ചാബിനു വേണ്ടി യുവരാജ് സിങ് 358 റൺസെടുത്തിരുന്നു.
ആദ്യം ബാറ്റു ചെയ്ത മുംബൈ 380 റൺസാണ് ഒന്നാം ഇന്നിങ്സിൽ നേടിയത്. എന്നാൽ കർണാടക എട്ട് വിക്കറ്റ് നഷ്ടത്തിൽ 890 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ കർണാടകയ്ക്കു ലഭിച്ചത് 510 റൺസിന്റെ ലീഡ്. 169 റൺസെടുത്ത് കർണാടക താരം ഹർഷിൽ ധർമെനി പ്രാകറിന് ശക്തമായ പിന്തുണ നൽകി. 223 ഓവറാണ് കർണാടക ഫൈനലിൽ ബാറ്റു ചെയ്തത്. മത്സരം സമനിലയിലായെങ്കിലും ആദ്യ ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ കർണാടക ടൂർണമെന്റിൽ വിജയികളായി.