ADVERTISEMENT

തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മുംബൈ ആദ്യ ഇന്നിങ്സിൽ 251 റൺസിനു പുറത്ത്. ആദ്യ റൺ ചേർക്കുന്നതിനു മുൻപു തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടപ്പെട്ട മുംബൈയെ ഭൂപൻ ലാൽവാനി, ശിവം ദുബെ, തനുഷ് കോട്യൻ എന്നിവരുടെ അർധ സെഞ്ചറികളാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓപ്പണർ ജയ് ഭിഷ്ട, ക്യാപ്റ്റൻ അജിൻക്യ രഹാനെ എന്നിവരാണു തുടക്കത്തിൽ തന്നെ പുറത്തായത്. ജയ് ഭിഷ്ടയെ ബേസില്‍ തമ്പി വിക്കറ്റിനു മുന്നിൽ കുടുക്കിയപ്പോൾ, രഹാനെയെ വിക്കറ്റ് കീപ്പർ സഞ്ജു സാംസണ്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

41 പന്തിൽ 18 റൺസെടുത്ത സുവേദ് പാർക്കറെ വിശ്വേശർ ഗോപാലിന്റെ പന്തിൽ സഞ്ജു സാംസൺ ക്യാച്ചെടുത്തു പുറത്താക്കി. വിക്കറ്റ് കീപ്പർ ബാറ്റർ പി.വൈ. പവാറിന്റെ (41 പന്തിൽ 28) വിക്കറ്റ് ശ്രേയസ് ഗോപാലിനാണ്. 63 പന്തുകൾ നേരിട്ട ഭൂപൻ ലാൽവാനി 50 റൺസെടുത്തു പുറത്തായി. മധ്യനിരയിൽ ശിവം ദുബെ മുംബൈയ്ക്കായി തിളങ്ങി. 72 പന്തിൽ 51 റൺസാണു താരം നേടിയത്. സ്കോർ 172 ൽ നില്‍ക്കെ ശ്രേയസ് ഗോപാലിന്റെ പന്തിൽ സഞ്ജു സാംസൺ ക്യാച്ചെടുത്ത് ദുബെയെ മടക്കി.

105 പന്തുകളിൽ 56 റൺസെടുത്ത തനുഷ് കോട്യനെ ശ്രേയസ് ഗോപാൽ ബോൾ‍ഡാക്കി. വാലറ്റത്ത് ധവാൽ കുൽക്കർണിയെയും മടക്കി ശ്രേയസ് ഗോപാൽ വിക്കറ്റ് നേട്ടം നാലാക്കി. ബേസിൽ തമ്പിയും ജലജ് സക്സേനയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. എം.ഡി. നിധീഷും വിശ്വേശർ എ, സുരേഷും ഓരോ വിക്കറ്റുകളും നേടി. രഞ്ജി ട്രോഫിയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ കേരളം സമനില വഴങ്ങിയിരുന്നു.

ഉത്തർപ്രദേശിനോടും അസമിനോടുമാണ് കേരളം സമനിലയിൽ പിരിഞ്ഞത്. കളിച്ച 2 മത്സരങ്ങളിലും ഇന്നിങ്സ് ജയത്തോടെ 14 പോയിന്റുമായി മുംബൈ എലീറ്റ് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ്. രണ്ടു മത്സരങ്ങളിലും സമനില വഴങ്ങി 4 പോയിന്റ് മാത്രമുള്ള കേരളം 5–ാം സ്ഥാനത്തും.

English Summary:

Kerala vs Mumbai, Ranji Trophy Cricket Day 1 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com