എറിഞ്ഞു പിടിച്ച് പാക്ക് ബോളർമാർ; അവസാന മത്സരത്തിൽ കിവികൾക്കെതിരെ ആശ്വാസ ജയം
Mail This Article
ക്രൈസ്റ്റ്ചർച്ച് ∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാന് ആശ്വാസ ജയം. ഷഹീൻ അഫ്രീദി ക്യാപ്റ്റനായതിനുശേഷം പാക്കിസ്ഥാൻ നേടുന്ന ആദ്യ ട്വന്റി20 വിജയം കൂടിയാണിത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ നാലിലും ജയിച്ച കിവീസ് പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ നേടിയത് ചെറിയ സ്കോറാണെങ്കിലും, ബോളർമാർ അവസരത്തിനൊത്ത് ഉയർന്നതോടെ ന്യൂസീലൻഡിനെ പ്രതിരോധിക്കാനായി. 42 റൺസിനാണ് പാക്കിസ്ഥാന്റെ ജയം.
മുഹമ്മദ് റിസ്‌വാൻ (38), ബാബർ അസം (13), ഫഖർ സമാൻ (33), സഹിബ്സാദ ഫറാൻ (19), അബ്ബാസ് അഫ്രിദി (14*) എന്നിവർ മാത്രമാണ് പാക്ക് നിരയിൽ രണ്ടക്കം കടന്നത്. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് പാക്കിസ്ഥാൻ നേടിയത്. ന്യൂസീലൻഡിനായി ടിം സൗത്തി, മാറ്റ് ഹെൻറി, ലോക്കി ഫെർഗ്യൂസൻ, ഇഷ് സോധി എന്നിവർ 2 വിക്കറ്റുവീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ പാക്ക് ബോളിങ് നിരയ്ക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കിവീസ് തകർന്നടിഞ്ഞു. 26 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സാണ് അവരുടെ ടോപ് സ്കോറർ. ഫിൻ അലൻ (22), ടിം സെയ്ഫെർട്ട് (19), വിൽ യങ് (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. 17.2 ഓവറിൽ 92 റൺസിന് ന്യൂസീലൻഡ് ഇന്നിങ്സ് അവസാനിച്ചു. പാക്കിസ്ഥാനു വേണ്ടി ഇഫ്തിക്കർ അഹമ്മദ് 3 വിക്കറ്റു നേടി. ക്യാപ്റ്റൻ ഷഹീന്‍ അഫ്രീദിയും മുഹമ്മദ് നവാസും 2 വീതം വിക്കറ്റ് പിഴുതു.