ADVERTISEMENT

തിരുവനന്തപുരം∙ ബാറ്റർമാരുടെ അദ്ഭുത പ്രകടനമായിരുന്നു മുംബൈയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിന്റെ ഏക പ്രതീക്ഷ. എന്നാൽ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ പിടിച്ചു നിൽക്കാൻ ഒരു തുമ്പ് പോലും നൽകാതെ കേരള ബാറ്റർമാരെ മുംബൈ ബോളർമാർ എറിഞ്ഞു വീഴ്ത്തി. സ്വന്തം മൈതാനത്ത് ആദ്യ 2 ദിവസങ്ങളിൽ നേടിയ മേൽക്കൈ കളഞ്ഞുകുളിച്ച കേരള ടീമിനെതിരെ മുംബൈയ്ക്ക് 232 റൺസ് വിജയം.

അവസാന ദിനം 303 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 94 റൺസിന് ഓൾഔട്ടായി. തോൽവിയോടെ രഞ്ജി ടൂർണമെന്റിൽ കേരളത്തിന്റെ മുന്നോട്ടുള്ള സാധ്യതകൾ ഏറക്കുറെ അവസാനിച്ചു. 16 ഓവറിൽ 44 റൺസ് വഴങ്ങി 5 വിക്കറ്റ് നേടിയ മുംബൈ സ്പിന്നർ ഷംസ് മുലാനിയാണ് കേരളത്തിന്റെ വിജയപ്രതീക്ഷ എറിഞ്ഞുടച്ചത്. ഓപ്പണർ രോഹൻ കുന്നുമ്മലാണ് (26) കേരളത്തിന്റെ ടോപ് സ്കോറർ. 50 പന്തിനു മുകളിൽ നേരിട്ടത് ക്യാപ്റ്റൻ സഞ്ജു സാംസൺ മാത്രം. സഞ്ജു 15 റൺസ് നേടി പുറത്താകാതെ നിന്നു. അവസാന 20 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്.

സ്കോർ: മുംബൈ 251, 319. കേരളം 244, 94. ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റ് നേടിയ മുംബൈ ബോളർ മോഹിത് അവാസ്തിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ 3 കളികളിൽ 20 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് മുംബൈ. 3 കളികളിൽ 4 പോയിന്റുമായി കേരളം ആറാമതും.

വിക്കറ്റ് നഷ്ടപ്പെടാതെ 24 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ഇന്നലെ ആദ്യ ഓവറിൽത്തന്നെ ജലജ് സക്സേനയുടെ (16) വിക്കറ്റ് നഷ്ടമായി. പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുമെന്നു മനസ്സിലാക്കിയ ക്യാപ്റ്റൻ അജിൻക്യ രഹാനെ ആദ്യ സെഷനിൽ തന്നെ ഷംസ് മുലാനിയെ പന്തേൽപിച്ചു.

നിലയുറപ്പിക്കുന്നതിനു മുൻപേ തന്നെ രോഹൻ കുന്നുമ്മലിനെ പുറത്താക്കി ഷംസ് ദൗത്യനിർവഹണം ആരംഭിച്ചു.  ഒരറ്റത്തു സഞ്ജു സാംസൺ നിലയുറപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. വിഷ്ണു വിനോദ് (6), കൃഷ്ണ പ്രസാദ് (4), ശ്രേയസ്സ് ഗോപാൽ (പൂജ്യം) എന്നിവർ തീർത്തും നിരാശപ്പെടുത്തി. 27 ഓവർ മാത്രമാണ് ഇന്നലെ മത്സരം നടന്നത്. ഉച്ചയ്ക്കു മുൻപ് തന്നെ മത്സരം അവസാനിച്ചു.

English Summary:

Mumbai Defeats Kerala In Ranji Trophy Cricket match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com