മകനോട് സംസാരിച്ചിട്ട് അഞ്ചു മാസമായി, അവനെ കെട്ടിപ്പിടിക്കണമെന്നുണ്ട്: സങ്കടം പറഞ്ഞ് ശിഖർ ധവാൻ
Mail This Article
ന്യൂഡൽഹി∙ മകനോട് ഒന്നു സംസാരിച്ചിട്ട് അഞ്ച് മാസത്തിലേറെ ആയെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ‘‘ഞാൻ വേദനയിൽ അല്ല. എന്റെ വികാരങ്ങള്‍ പറയാൻ ശ്രമിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ മുൻപ് എഴുതിയ കാര്യങ്ങൾ എന്റെ ഹൃദയത്തിൽനിന്നുള്ള വാക്കുകളാണ്. ഞാൻ എന്റെ മകനോട് ഒന്നു സംസാരിച്ചിട്ട് അഞ്ച് മാസമാകുന്നു.’’– ശിഖർ ധവാൻ ഹ്യൂമൻസ് ഓഫ് ബോംബെയോടു പ്രതികരിച്ചു. വിവാഹ മോചനത്തിനു ശേഷം മുൻ ഭാര്യ അയേഷ മുഖർജിക്കൊപ്പമാണ് ധവാന്റെ മകന്‍ സൊറാവർ കഴിയുന്നത്.
‘‘അവൻ എവിടെയായിരുന്നാലും സന്തോഷമായി ഇരിക്കട്ടെ. ഒരിക്കൽ അവന് എന്നെ കാണാൻ സാധിക്കുമെന്നാണു പ്രതീക്ഷ. ഞാൻ എല്ലാ ദിവസവും മകനു സന്ദേശങ്ങൾ അയക്കുന്നുണ്ട്. അത് അവനു ലഭിക്കുന്നുണ്ടോ, ഇല്ലയോ എന്നൊന്നും അറിയില്ല. എനിക്ക് ഇക്കാര്യത്തിൽ ഒരു പ്രതീക്ഷയുമില്ല. ഞാൻ അത് അംഗീകരിച്ചുകഴിഞ്ഞു. ഞാനൊരു പിതാവാണ്, എന്റെ കടമ നിറവേറ്റാനാണു ശ്രമം.’’
‘‘മകനെ ഒരുപാടു മിസ് ചെയ്യുന്നുണ്ട്. പക്ഷേ അതുമായി ഒത്തുപോകാൻ ഞാനിപ്പോൾ ശീലിച്ചിരിക്കുന്നു. രണ്ടു തവണ മാത്രമാണ് അവനെ നേരിട്ടു കാണാൻ അനുവദിച്ചത്. അതും രണ്ടു മൂന്നൂ മണിക്കൂർ നേരത്തേക്കു മാത്രം. മകൻ എന്റെ അടുത്തു തന്നെ ഉണ്ടായിരിക്കണമെന്നാണ് ആഗ്രഹം. എനിക്ക് അവനെ കെട്ടിപ്പിടിക്കണമെന്നുണ്ട്.’’– ശിഖർ ധവാൻ വ്യക്തമാക്കി.