കാൽ മുറിച്ചുമാറ്റേണ്ടിവരുമോയെന്ന് ആശങ്കപ്പെട്ടു, ജീവിതം അവസാനിച്ചുവെന്നു തോന്നി: ഋഷഭ് പന്ത്
Mail This Article
ബെംഗളൂരു∙ 13 മാസം മുൻപു നടന്ന വാഹനാപകടത്തെക്കുറിച്ച് ഓര്‍ത്തെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. തന്റെ ജീവിതം അവസാനിച്ചുവെന്നു തോന്നിപ്പോയതായും, വലതുകാൽ മുറിച്ചുമാറ്റേണ്ടിവരുമോയെന്നു ആശങ്കപ്പെട്ടതായും ഋഷഭ് പന്ത് പറഞ്ഞു. അപകടത്തിനു ശേഷം ആദ്യമായാണ് ഋഷഭ് പന്ത് വിശദമായി സംസാരിക്കുന്നത്. 2022 ഡിസംബറിൽ ഡൽഹിയിൽനിന്ന് ജന്മനാടായ റൂർക്കിയിലേക്കു പോകുമ്പോൾ ഡിവൈഡറിൽ വാഹനം ഇടിച്ചുകയറിയാണു താരത്തിനു പരുക്കേറ്റത്. കുടുംബത്തെ കാണുന്നതിനായിരുന്നു യുവ വിക്കറ്റ് കീപ്പർ ബാറ്ററുടെ യാത്ര.
അപകടത്തിനു പിന്നാലെ പന്ത് സഞ്ചരിച്ച കാറിനു തീപിടിച്ചെങ്കിലും താരം അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു. ‘‘ഞരമ്പിന് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ വലതു കാൽ തന്നെ ചിലപ്പോൾ മുറിച്ചുമാറ്റേണ്ടിവരുമായിരുന്നു. ഇക്കാര്യത്തിൽ ഞാന്‍ വളരെയധികം ഭയപ്പെട്ടു. മുറിവുകളെപ്പറ്റി അപകട സമയത്തു തന്നെ ബോധ്യമുണ്ടായിരുന്നു. അതു കൂടുതൽ ഗുരുതരമാകാതിരുന്നതു വലിയ ഭാഗ്യമായിട്ടാണു കാണുന്നത്.’’– പന്ത് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേൽനോട്ടത്തിലാണ് താരത്തിന്റെ ചികിത്സയും പരിശീലനവും നടത്തുന്നത്. 2022 ലെ ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനത്തിലാണ് പന്ത് ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. പര്യടനം കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു പന്തിന്റെ യാത്ര. അപകടത്തിൽ പരുക്കേറ്റ താരത്തെ ആദ്യം ഡെറാഡൂണിലെ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് ബിസിസിഐ ഇടപെട്ട് താരത്തെ മുംബൈയിലെ ആശുപത്രിയിലേക്കു മാറ്റി. 2024 ഐപിഎല്ലിൽ താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.