അണ്ടർ 19 ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ദക്ഷിണാഫ്രിക്ക
Mail This Article
ബ്ലുംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക) ∙ ബാറ്റിങ്ങിലും ബോളിങ്ങിലും എതിരാളികളെ നിഷ്പ്രഭരാക്കി അപരാജിത കുതിപ്പ് തുടർന്ന ഇന്ത്യ, അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിൽ. സൂപ്പർ സിക്സ് റൗണ്ടിലെ അവസാന മത്സരത്തിൽ നേപ്പാളിനെ 132 റൺസിന് തോൽപിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശം. ലോകകപ്പിലെ കഴിഞ്ഞ 3 മത്സരങ്ങളിലും 200 റൺസിനു മുകളിൽ മാർജിനിൽ വിജയിച്ച ഇന്ത്യൻ കൗമാരപ്പടയ്ക്കെതിരെ, തോൽവിയുടെ കനം കുറയ്ക്കാൻ കഴിഞ്ഞുവെന്നതാണ് നേപ്പാളിന്റെ ഏക നേട്ടം. ചൊവ്വാഴ്ച നടക്കുന്ന സെമിയിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. സ്കോർ: ഇന്ത്യ– 50 ഓവറിൽ 5ന് 297. നേപ്പാൾ–50 ഓവറിൽ 9ന് 165.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ 297 റൺസിന്റെ മികച്ച സ്കോറിലെത്തിച്ചത് ക്യാപ്റ്റൻ ഉദയ് സഹറാന്റെയും (100) മധ്യനിര ബാറ്റർ സച്ചിൻ ദാസിന്റെയും (116) ഉജ്വല സെഞ്ചറികളാണ്. സച്ചിനാണ് പ്ലെയർ ഓഫ് ദ് മാച്ച്. 62 റൺസെടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായി ഇന്ത്യ പതറുമ്പോൾ ക്രീസിൽ ഒത്തുചേർന്ന ഇരുവരും തുടർന്ന് നേടിയത് 215 റൺസ്. അണ്ടർ 19 ക്രിക്കറ്റിലെ ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണിത്.
മറുപടി ബാറ്റിങ്ങിൽ വിക്കറ്റ് നഷ്ടമില്ലാതെ 48 റൺസുവരെ പിടിച്ചുനിന്ന നേപ്പാൾ ബാറ്റിങ് നിര പിന്നീട് നേരിട്ടത് കൂട്ടത്തകർച്ച. 29 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 7 വിക്കറ്റുകൾ അവർക്കു നഷ്ടമായി.
പത്താം വിക്കറ്റിൽ 45 റൺസ് നേടിയ വാലറ്റക്കാരാണ് ഓൾഔട്ടിൽ നിന്നും വലിയ നാണക്കേടിൽ നിന്നും നേപ്പാളിനെ രക്ഷിച്ചത്.
29 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത സ്പിന്നർ സൗമി പാണ്ഡെ ഇന്ത്യൻ ബോളിങ്ങിൽ തിളങ്ങി.