രഞ്ജി ട്രോഫി: കേരളം 350ന് പുറത്ത്, മുഹമ്മദ് അസ്ഹറുദ്ദീന് അർധ സെഞ്ചറി
Mail This Article
റായ്പുർ ∙ ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ കേരളം 350ന് പുറത്ത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ 4ന് 100 എന്ന നിലയിലാണ് ഛത്തീസ്ഗഡ്. 4ന് 219 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ സഞ്ജു സാംസണിനെ (57) നഷ്ടമായി. ആറാം വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്ത വിഷ്ണു വിനോദ് (40)– മുഹമ്മദ് അസ്ഹറുദ്ദീൻ (85) സഖ്യമാണ് കേരളത്തെ 300 കടക്കാൻ സഹായിച്ചത്.
വിഷ്ണു പുറത്തായതിനു പിന്നാലെ കൗണ്ടർ അറ്റാക്കിലേക്കു തിരിഞ്ഞ അസ്ഹറുദ്ദീൻ വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്കോർ 350ൽ എത്തിച്ചു. നേരത്തെ രോഹൻ പ്രേം (54), സച്ചിൻ ബേബി (91) എന്നിവരും കേരളത്തിനായി അർധ സെഞ്ചറി നേടിയിരുന്നു. 100 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ആഷിഷ് ചൗഹാനാണ് ഛത്തീസ്ഗഡ് നിരയിൽ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഡിന് തുടക്കത്തിലേ ഓപ്പണർമാരായ ശശാങ്ക് ചന്ദ്രശേഖറിനെയും (8) ഋഷഭ് തിവാരിയെയും (7) നഷ്ടമായി. പിന്നാലെയെത്തിയ സഞ്ജീത് ദേശായ് നടത്തിയ ചെറുത്തുനിൽപാണ് (50 നോട്ടൗട്ട്) ആതിഥേയരെ 100 കടക്കാൻ സഹായിച്ചത്. ഒരു റണ്ണുമായി ഏക്നാഥ് കർകറാണ് സഞ്ജീത്തിനു കൂട്ടായി ക്രീസിലുള്ളത്. കേരളത്തിനു വേണ്ടി എം.ഡി.നിധീഷ് 2 വിക്കറ്റ് വീഴ്ത്തി.