ലോകകപ്പിൽ ഇന്ത്യയ്ക്കു രക്ഷയായി മറ്റൊരു സച്ചിൻ, കൂട്ടിന് ഉദയ് സഹറാൻ
Mail This Article
ജൊഹാനസ്ബർഗ് ∙ ക്രിക്കറ്റ് ലോകത്തെ ഇന്ത്യയുടെ വലിയ പ്രതീക്ഷയുടെ പേരാണ് സച്ചിൻ. സച്ചിൻ തെൻഡുൽക്കർ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചിട്ട് 10 വർഷം പിന്നിട്ടെങ്കിലും മഹാരാഷ്ട്രയിൽ നിന്നുള്ള മറ്റൊരു സച്ചിൻ പ്രതീക്ഷ തെറ്റിക്കാതെ ഇന്നലെ ഇന്ത്യയുടെ രക്ഷകനായി അവതരിച്ചു. അണ്ടർ 19 ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കയെ 2 വിക്കറ്റിനു തോൽപിച്ച് ഇന്ത്യ ഫൈനലിലേക്കു മുന്നേറിയപ്പോൾ നിർണായകമായത് മധ്യനിര ബാറ്റർ സച്ചിൻ ദാസിന്റെയും (95 പന്തിൽ 96) ക്യാപ്റ്റൻ ഉദയ് സഹറാന്റെയും (124 പന്തിൽ 81) ഉജ്വല ഇന്നിങ്സുകൾ. 245 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 32 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായി പതറുമ്പോഴാണ് അഞ്ചാം വിക്കറ്റിൽ 171 റൺസിന്റെ അവിസ്മരണീയ കൂട്ടുകെട്ടുമായി സച്ചിനും സഹറാനും കൈവിട്ട കളി തിരിച്ചുപിടിച്ചത്.
സ്കോർ: ദക്ഷിണാഫ്രിക്ക 50 ഓവറിൽ 7ന് 244. ഇന്ത്യ 48.5 ഓവറിൽ 8ന് 248. തുടർച്ചയായ അഞ്ചാം വർഷമാണ് ഇന്ത്യ അണ്ടർ 19 ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നത്. പാക്കിസ്ഥാൻ– ഓസ്ട്രേലിയ രണ്ടാം സെമിഫൈനലിലെ വിജയികളെ ഞായറാഴ്ച നടക്കുന്ന കലാശപോരാട്ടത്തിൽ ഇന്ത്യ നേരിടും.
പരാജയമറിയാതെ 5 മത്സരങ്ങൾ, 3 മത്സരങ്ങളിൽ 200 റൺസിന് മുകളിൽ മാർജിനിൽ വിജയം. അനായാസ വിജയങ്ങളുമായി ലോകകപ്പിൽ മുന്നേറിയ ഇന്ത്യൻ കൗമാര നിര ആദ്യമായി കടുത്ത പരീക്ഷണം നേരിട്ടത്
സെമിഫൈനലിലാണ്. 245 റൺസെന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ഇന്ത്യയെ ആദ്യ പന്തിൽ തന്നെ ദക്ഷിണാഫ്രിക്ക ഞെട്ടിച്ചു. കെനെ മഫാക്കെയുടെ അപ്രതീക്ഷിത ബൗൺസറിൽ കുരുങ്ങി ആദർശ് സിങ് (0) പുറത്ത്. മുഷീർ ഖാൻ (4), അർഷിൻ കുൽക്കർണി (12), പ്രിയാൻഷു മോലിയ (5) എന്നിവർ പിന്നാലെ ട്രിസ്റ്റൻ ലൂസിന് വിക്കറ്റു നൽകിയതോടെ ഇന്ത്യൻ പ്രതീക്ഷ അറ്റു.12 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 32 എന്ന നിലയിൽ തോൽവിയുറപ്പിച്ചു നിൽക്കെയാണ് സച്ചിനും സഹറാനും ചേർന്ന് ടീമിനെ കരകയറ്റിയത്.
നേപ്പാളിനെതിരായ സൂപ്പർ സിക്സ് മത്സരത്തിൽ 215 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ഇരുവരും ഇന്നലെ വലിയ സമ്മർദ ഘട്ടത്തെ അതിജീവിച്ചാണ് നിർണായക കൂട്ടുകെട്ടുണ്ടാക്കിയത്. ഇടയ്ക്കിടെയുള്ള ആക്രമണങ്ങളുമായി സച്ചിൻ ദാസ് റൺറേറ്റ് താഴാതെ നോക്കിയപ്പോൾ മറുവശത്ത് ക്ഷമയോടെ പിടിച്ചുനിന്ന ക്യാപ്റ്റൻ സഹറാൻ വിക്കറ്റ് കാത്തു. 43–ാം ഓവറിൽ സച്ചിൻ പുറത്താകുമ്പോൾ ജയത്തിന് 42 റൺസ് മാത്രം അകലെയായിരുന്നു ഇന്ത്യ. എന്നാൽ ഡെത്ത് ഓവറിൽ മികവുകാട്ടിയ പേസർമാർ ആതിഥേയരെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു. അവസാന നിമിഷങ്ങളിലെ വിക്കറ്റ് നഷ്ടത്തിലും റൺവരൾച്ചയിലും പതറിയ ടീമിന്റെ വിജയമുറപ്പാക്കിയത് രാജ് ലിംബാനിയുടെ അവസാന ഓവറുകളിലെ പ്രകടനമാണ് (4 പന്തിൽ 13 നോട്ടൗട്ട്).
നേരത്തേ ടോസ് നേടി ഇന്ത്യൻ ക്യാപ്റ്റൻ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയച്ചതോടെ ടൂർണമെന്റിലാദ്യമായി ഇന്ത്യ ആദ്യം ഫീൽഡിങ്ങിനിറങ്ങി. ഓപ്പണർ ഹുവാൻഡ്രെ പ്രിട്ടോറിയസിന്റെയും (76) റിച്ചാർഡ് സെലറ്റ്‌സ്വാനെയുടെയും (64) അർധ സെഞ്ചറികളാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ടൂർണമെന്റിൽ ആദ്യമായാണ് ഇന്ത്യയ്ക്കെതിരെ ഒരു ടീം 200 റൺസിന് മുകളിൽ നേടുന്നത്.