ഭാര്യയെ അപമാനിക്കാൻ ശ്രമം, മാന്യതയ്ക്കു നിരക്കാത്തത്: പിതാവിനു മറുപടിയുമായി ജഡേജ
Mail This Article
മുംബൈ∙ പിതാവ് അനിരുദ്ധ്സിൻഹ് ജഡേജ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. നേരത്തേ തയാറാക്കിയതു പ്രകാരമുള്ള അഭിമുഖങ്ങളിൽ പറയുന്നത് അവഗണിക്കുകയാണു വേണ്ടതെന്ന് രവീന്ദ്ര ജഡേജ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. പുറത്തുവന്ന അഭിമുഖം അസംബന്ധമാണെന്നും ജഡേജ അവകാശപ്പെട്ടു. ‘‘ആ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം അസത്യമാണ്. ഏകപക്ഷീയമായി പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ തള്ളിക്കളയുകയാണ്.’’– രവീന്ദ്ര ജഡേജ പ്രതികരിച്ചു.
Read Also: ജഡേജ ഞങ്ങളോടു സംസാരിക്കാറില്ല, പ്രശ്നങ്ങളുണ്ടാക്കിയത് റിവാബ: ആരോപണവുമായി പിതാവ്
‘‘എന്റെ ഭാര്യയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് അവിടെ നടന്നത്. ഇത് അപലപനീയവും മാന്യതയ്ക്കു നിരക്കാത്തതുമാണ്. എനിക്കും ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ പരസ്യമായി പറയാതിരിക്കുന്നതാണു നല്ലത്.’’– ജഡേജ പ്രതികരിച്ചു. രവീന്ദ്ര ജഡേജയ്ക്കും ഭാര്യ റിവാബയ്ക്കും എതിരെ രൂക്ഷവിമർശനങ്ങളാണ് അനിരുദ്ധ്സിന്‍ഹ് ജഡേജ ഉന്നയിച്ചത്. വിവാഹ ശേഷം രവീന്ദ്ര ജഡേജയുമായുള്ള ബന്ധം നഷ്ടമായെന്നും, റിവാബയാണു പ്രശ്നങ്ങൾക്കു കാരണമെന്നും അനിരുദ്ധ്സിൻഹ് ജഡേജ ആരോപിച്ചു.
‘‘ജഡേജയുടെ വിവാഹം കഴിഞ്ഞ് രണ്ടോ, മൂന്നോ മാസങ്ങൾക്കു ശേഷമാണു പ്രശ്നങ്ങൾ തുടങ്ങിയത്. ഞാൻ ഇപ്പോൾ ജാംനഗറിൽ ഒറ്റയ്ക്കാണു താമസിക്കുന്നത്. ജഡേജ സ്വന്തം ബംഗ്ലാവിലാണുള്ളത്. ഒരേ നഗരത്തിലാണു ഞങ്ങളുള്ളത്, പക്ഷേ ഞാൻ അവനെ കാണാറില്ല. റിവാബ രവീന്ദ്ര ജഡേജയിൽ എന്തു മാജിക്കാണു ചെയ്തതെന്ന് അറിയില്ല. അവൻ എന്റെ മകനാണ്, ഇക്കാര്യങ്ങൾ എന്റെ ഹൃദയം തകർക്കുന്നു. രവീന്ദ്ര ജഡേജയെ വിവാഹം കഴിപ്പിക്കേണ്ടിയിരുന്നില്ല.’’
എല്ലാം അവളുടെ പേരിലേക്കു മാറ്റണമെന്നാണു വിവാഹം കഴിഞ്ഞു മൂന്നാം മാസം തന്നെ റിവാബ ആവശ്യപ്പെട്ടത്. അവരാണു ഞങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കിയത്. എനിക്ക് ഒന്നും മറയ്ക്കാനില്ല. കൊച്ചുമകളുടെ മുഖം കണ്ടിട്ട് അഞ്ച് വർഷത്തിലേറെയായി. റിവാബയുടെ കുടുംബമാണ് എല്ലാ കാര്യവും നോക്കുന്നത്. അവർ എല്ലാത്തിലും ഇടപെടും.’’– ജഡേജയുടെ പിതാവ് ആരോപിച്ചു.