ADVERTISEMENT

രാജ്കോട്ട്∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ്സിൻഹ് ജഡേജയുടെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചതിനു മാധ്യമങ്ങളോടു ചൂടായി റിവാബ ജഡേജ. ജഡേജയുടെ ഭാര്യ റിവാബ ജാംനഗർ നോർത്ത് മണ്ഡലത്തിൽനിന്നുള്ള ബിജെപിയുടെ നിയമസഭാംഗമാണ്. രാജ്കോട്ടിൽവച്ചാണ് ചില മാധ്യമ പ്രവർത്തകർ റിവാബയോട് അനിരുദ്ധ്സിൻഹ് ജഡേജയുടെ ആരോപണങ്ങളെക്കുറിച്ചു ചോദിച്ചത്. രോഷത്തോടെ പ്രതികരിച്ച റിവാബ അതിനെക്കുറിച്ചു സംസാരിക്കാനല്ല ഇവിടെ വന്നത് എന്ന മറുപടിയാണു നൽകിയത്.

എന്തെങ്കിലും അറിയാനുണ്ടെങ്കിൽ തന്നെ നേരിട്ടു ബന്ധപ്പെടാമെന്നും റിവാബ പ്രതികരിച്ചു. പൊതുവേദികളിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്നും റിവാബ വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജയുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്നായിരുന്നു അനിരുദ്ധ്സിൻഹ് ജഡേജയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജഡേജയുടെ പിതാവ് മനസ്സു തുറന്നത്. കുടുംബത്തിലെ പ്രശ്നങ്ങൾക്കു കാരണം റിവാബയാണെന്നും അനിരുദ്ധ് സിൻഹ് ജഡേജ ആരോപിച്ചിരുന്നു.

‘‘ഒരേ നഗരത്തിലാണു ഞങ്ങളുള്ളത്, പക്ഷേ ഞാൻ അവനെ കാണാറില്ല. റിവാബ രവീന്ദ്ര ജഡേജയിൽ എന്തു മാജിക്കാണു ചെയ്തതെന്ന് അറിയില്ല. അവരാണു ഞങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കിയത്. എനിക്ക് ഒന്നും മറയ്ക്കാനില്ല. കൊച്ചുമകളുടെ മുഖം കണ്ടിട്ട് അഞ്ച് വർഷത്തിലേറെയായി. റിവാബയുടെ കുടുംബമാണ് എല്ലാ കാര്യവും നോക്കുന്നത്.’’– അനിരുദ്ധ്സിൻഹ് ജഡേജ പ്രതികരിച്ചു.

അതേസമയം ഭാര്യയെ അപമാനിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നായിരുന്നു രവീന്ദ്ര ജഡേജയുടെ മറുപടി. നേരത്തേ തയാറാക്കിയതു പ്രകാരമുള്ള അഭിമുഖങ്ങളിൽ പറയുന്നത് അവഗണിക്കുകയാണു വേണ്ടതെന്ന് രവീന്ദ്ര ജഡേജ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. പുറത്തുവന്ന അഭിമുഖം അസംബന്ധമാണെന്നും ജഡേജ അവകാശപ്പെട്ടു.

English Summary:

Asked About Accusations By Ravindra Jadeja's Father, Rivaba Jadeja's Response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com