ADVERTISEMENT

ജൊഹാനസ്‌ബർഗ് ∙ ഫൈനലുകളിലെ തുടർതോൽവികൾക്ക് ഓസ്ട്രേലിയയോട് കണക്കുചോദിക്കാൻ ഇന്ത്യയുടെ കൗമാരപ്പടയ്ക്കുമായില്ല. അഭിമാന വിജയങ്ങളിലൂടെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ അപരാജിത കുതിപ്പ് നടത്തിയ ഇന്ത്യൻ ടീമിനു ഫൈനലിൽ കാലിടറി; 79 റൺസ് തോൽവി. 3 മാസം മുൻപ് ഏകദിന ലോകകപ്പ് കയ്യെത്തും ദൂരത്ത് നഷ്ടമായപ്പോഴത്തെ എതിരാളികൾതന്നെ ഇത്തവണയും; ഓസ്ട്രേലിയ! 

ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയൻ ടീം 253 റൺസെടുത്തപ്പോൾ ഇന്ത്യയുടെ മറുപടി 174ൽ അവസാനിച്ചു. സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ‍ 7ന് 253. ഇന്ത്യ 43.5 ഓവറിൽ 174. ഇന്ത്യയുടെ 3 നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ഓസീസ് പേസർ മഹ്‌ലി ബിയഡ്മാനാണ് പ്ലെയർ ഓഫ് ദ് മാച്ച്. ലോകകപ്പിൽ 21 വിക്കറ്റുകൾ നേടിയ ദക്ഷിണാഫ്രിക്കയുടെ കെനെ മഫാക്കെയാണ് പ്ലെയർ ഓഫ് ദ് സീരീസ്. 

അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയ നാലാം തവണ ജേതാക്കളായപ്പോൾ ആറാം കിരീടമെന്ന ഇന്ത്യൻ സ്വപ്നം പൊലിഞ്ഞു. പുരുഷ വിഭാഗം ഐസിസി ക്രിക്കറ്റ് ടൂർണമെന്റുകളിൽ 2 വർഷത്തിനിടയില്‍ ഓസീസിന്റെ മൂന്നാം കിരീടനേട്ടമാണിത്. കഴിഞ്ഞവർഷത്തെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ അടക്കം മൂന്നിലും ഓസ്ട്രേലിയ തോൽപിച്ചത് ഇന്ത്യയെ.

ബെനോനി വില്ലോമൂർ പാർക്ക് സ്റ്റേഡിയത്തിലെ ബോളിങ് പിച്ചിൽ, ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനെ ‍ഞെട്ടിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. ഓപ്പണർ സാം കോൺസ്റ്റാസിനെ (0) മൂന്നാം ഓവറിൽ പുറത്താക്കി രാജ് ലംബാനി ഇന്ത്യയ്ക്കു മേൽക്കൈ നൽകി. രണ്ടാം വിക്കറ്റിൽ 78 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ഹാരി ഡിക്സനെയും (42) ക്യാപ്റ്റൻ ഹ്യൂ വീജെന്നെയും (48) നമാൻ തിവാരി പുറത്താക്കിയതോടെ ഓസീസ് 3ന് 99 എന്ന സ്കോറിൽ പരുങ്ങി. മത്സരത്തിൽ പിടിമുറുക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളെ മറ്റൊരു ഇന്ത്യക്കാരനെ മുന്നിൽനിർത്തി ഓസ്ട്രേലിയ പ്രതിരോധിച്ചു. ഇന്ത്യൻ‌ വംശജനായ ഹർജസ് സിങ്ങിന്റെ (55) ചെറുത്തുനിൽപ് കളിയുടെ ഗതി തിരിച്ചു. ഹർജസിന്റെയും ഒലിവർ പീക്കിന്റെയും (46 നോട്ടൗട്ട്) ഇന്നിങ്സുകളുടെ  കരുത്തിലാണ് ഓസീസ് സ്കോർ 253ൽ എത്തിച്ചത്. 

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഏറ്റവും മികച്ച ടീം ടോട്ടൽ ഓസ്ട്രേലിയ നേടിയപ്പോഴും കരുത്തുറ്റ ബാറ്റിങ് നിരയെ ഉപയോഗിച്ചു തിരിച്ചടിക്കാമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ കണിശമായ പേസ് ആക്രമണത്തിലൂടെ ഓസീസ് ബോളർമാർ തുടക്കം മുതൽ ഇന്ത്യയെ വരിഞ്ഞുമുറുക്കി.

australia-cricket

ആദ്യ 5 ഓവറിൽ 10 റൺസും 10 ഓവറിൽ 28 റൺസും മാത്രമാണ് ഇന്ത്യൻ സ്കോർ ബോർ‌ഡിലേക്ക് എത്തിയത്. റൺറേറ്റിന്റെ ഈ സമ്മർദം ഇന്ത്യൻ ബാറ്റിങ്ങിന്റെ താളം തെറ്റിച്ചു. ഈ ടൂർണമെന്റിലെ ടോപ് സകോറർമാരായ മുഷീർ ഖാൻ (22), ക്യാപ്റ്റൻ ഉദയ് സഹറാൻ (8), സച്ചിൻ ധസ് (9) എന്നിവരുടെ പുറത്താകലിലൂടെ വിജയ പ്രതീക്ഷകൾ  അസ്തമിക്കുകയും  ചെയ്തു.

ഇതു നാലാം തോൽവി! 

ഐസിസി ടൂർണമെന്റുകളുടെ ഫൈനലിൽ ആറാം തവണ ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യ ഇന്നലെ വഴങ്ങിയത് നാലാം തോൽവി. ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനൽ പോരാട്ടം ഇതുവരെ

ഏകദിന ലോകകപ്പ്

2003: ഇന്ത്യയ്ക്കു തോൽവി

2023: ഇന്ത്യയ്ക്കു തോൽവി

ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ 

2023: ഇന്ത്യയ്ക്കു തോൽവി

അണ്ടർ 19 ലോകകപ്പ്

2012: ഇന്ത്യയ്ക്കു ജയം

2018: ഇന്ത്യയ്ക്കു ജയം

2024: ഇന്ത്യയ്ക്കു തോൽ‌വി

TOP PLAYERS

TOP റൺസ്: 

ഉദസ് സഹറാൻ (ഇന്ത്യ): 397

TOP  വിക്കറ്റ്: 

കെനെ മഫാക്കെ 

(ദ.ആഫ്രിക്ക):  21

TOP  സ്കോർ: 

സ്നേഹിത് റെഡ്ഡി 

(ന്യൂസീലൻഡ്):  147*

TOP ബോളിങ്: 

താസ് അലി (ഇംഗ്ലണ്ട്): 7/29

അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബോളറായി സ്പിന്നർ സൗമി പാണ്ഡെ (18). 2020ൽ 17 വിക്കറ്റ് നേടിയ രവി ബിഷ്ണോയിയുടെ റെക്കോർഡ് മറികടന്നു.

English Summary:

India Australia, Under 19 WorldCup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com