പുതിയ താരങ്ങൾ വരട്ടെ, കേരള ക്രിക്കറ്റ് മതിയാക്കി രോഹൻ പ്രേം; മറ്റിടങ്ങളിൽ അവസരമുണ്ടെങ്കിൽ ആലോചിക്കും
Mail This Article
തിരുവനന്തപുരം∙ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിന്റെ ഏറ്റവും വലിയ റൺ വേട്ടക്കാരനായ രോഹൻ പ്രേം(37) ഇനി സംസ്ഥാനത്തിനായി കളിക്കില്ല. ഇന്നലെ ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരം കേരളത്തിനായുള്ള അവസാന മത്സരമാണെന്നു കേരളത്തിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ രോഹൻ പ്രഖ്യാപിച്ചു. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കുന്നില്ല.
മറ്റേതെങ്കിലും ടീമിൽ അവസരം കിട്ടിയാൽ ആലോചിക്കും. കേരളത്തിലെ പുതിയ കളിക്കാർക്ക് കൂടുതൽ അവസരം ഒരുക്കാനാണ് വഴിമാറുന്നത്. കുറച്ച് വർഷം മുൻപ് നോർത്ത് ഈസ്റ്റ് ടീമുകളിൽ നിന്നൊക്കെ ക്ഷണം ലഭിച്ചിരുന്നു. ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. ക്രിക്കറ്റിൽ തന്നെയുണ്ടാകും’– രോഹൻ പറഞ്ഞു.
ഈ സീസണിൽ 100 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ എന്ന ചരിത്രനേട്ടം കൊയ്ത ഇടംകൈ ബാറ്ററായ രോഹൻ ഇന്നലെ വരെ കളിച്ചത് 102 മത്സരങ്ങൾ. നേടിയത് 13 സെഞ്ചറിയും 27 അർധ സെഞ്ചറിയും ഉൾപ്പെടെ 5479 റൺസ്. ഇതിൽ ഒരു ഇരട്ട സെഞ്ചറിയുമുണ്ട്. ഓഫ് സ്പിന്നിലൂടെ 53 വിക്കറ്റും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 100 മത്സരത്തിലേറെ കളിക്കുകയും 5000 റൺസിലേറെ നേടുകയും ചെയ്ത ഏക കേരള താരമാണ്.
അണ്ടർ 13 ടീം മുതലുള്ള എല്ലാ കേരള ടീമുകളെയും നയിക്കുകയും സെഞ്ചറി നേടുകയും ചെയ്ത താരമെന്ന നേട്ടത്തിനും ഉടമയാണ്. അണ്ടർ 19 ഇന്ത്യൻ ടീമിൽ രോഹിത് ശർമയ്ക്കൊപ്പം കളിച്ചിട്ടുണ്ട്.