നെറ്റ് ബോളറുടെ പന്തില് രോഹിത്തിന്റെ മിഡിൽ സ്റ്റംപ് തെറിച്ചു, അടുത്ത പന്തിലും ഔട്ട്
Mail This Article
രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. രാജ്കോട്ടിൽ കഴിഞ്ഞ ദിവസം എത്തിയ ഇന്ത്യൻ ടീം പരിശീലനം തുടരുകയാണ്. വ്യാഴാഴ്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പരയിലെ രണ്ടു മത്സരങ്ങളിലും മികച്ച സ്കോർ കണ്ടെത്താൻ ഇന്ത്യൻ ക്യാപ്റ്റനു സാധിച്ചിരുന്നില്ല. ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിൽ 24, 39 റൺസുകളാണ് രോഹിത് നേടിയത്.
വിശാഖപട്ടണം ടെസ്റ്റിൽ 14,13 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ സ്കോറുകൾ. അതേസമയം നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ ഒരു നെറ്റ് ബോളറുടെ പന്തുകളിൽ തുടർച്ചയായി രണ്ടു തവണ രോഹിത് ശർമ പുറത്തായെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നെറ്റ് ബോളറുടെ ഇൻസ്വിങ്ങറിൽ രോഹിത് ശർമയുടെ മിഡിൽ സ്റ്റംപ് തെറിച്ചെന്നും, തൊട്ടുപിന്നാലെ എറിഞ്ഞ ഔട്ട് സ്വിങ്ങറിലും താരം പുറത്തായെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
വിരാട് കോലി, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നീ പ്രധാന താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. പ്രധാന താരങ്ങളുടെ അഭാവത്തിൽ യുവതാരങ്ങളായ സർഫറാസ് ഖാൻ, രജത് പട്ടീദാർ, ധ്രുവ് ജുറൽ എന്നിവർക്ക് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചേക്കും. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാതിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ്. ഭരത്തിനെ പുറത്തിരുത്താനാണു സാധ്യത.