ചാർട്ടേഡ് ഫ്ലൈറ്റിൽ രാജ്കോട്ടിലെത്തി, മൂന്നാം ടെസ്റ്റിനിടെ ടീം വിട്ട അശ്വിൻ നാലാം ദിവസം കളിക്കാനിറങ്ങി
Mail This Article
രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ അപ്രതീക്ഷിതമായി ടീം ക്യാംപ് വിട്ട ആർ. അശ്വിന്‍ നാലാം ദിവസം മടങ്ങിയെത്തി മത്സരം പൂർത്തിയാക്കി. അമ്മയ്ക്ക് സുഖമില്ലാതായ വിവരമറിഞ്ഞാണ് അശ്വിൻ മത്സരത്തിനിടെ ടീം വിട്ടത്. ചെന്നൈയിലേക്കു പോയ താരം മൂന്നാം ടെസ്റ്റിൽ ഇനി കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ ഏഴ് ഓവറുകൾ മാത്രമാണ് അശ്വിൻ പന്തെറിഞ്ഞത്.
താരം ഉടൻ തന്നെ മടങ്ങിയെത്തുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്കാണ് ആദ്യം പ്രഖ്യാപിച്ചത്. ബിസിസിഐ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് അശ്വിനെ ചെന്നൈയിൽനിന്ന് രാജ്കോട്ടിലെത്തിച്ചു. യാത്രയുടെ ക്ഷീണമൊന്നുമില്ലാതെ അശ്വിൻ കളിക്കാനിറങ്ങുകയും ചെയ്തു. നാലാം ദിവസം ചായയ്ക്കു മുൻപ് അശ്വിൻ മത്സരത്തിന് തയാറായി. ഇടവേളയ്ക്കു ശേഷം താരവും ടീമിനൊപ്പം ഗ്രൗണ്ടിൽ ഇറങ്ങി.
അശ്വിൻ പോയതോടെ പകരക്കാരനായി മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ഇന്ത്യ ഗ്രൗണ്ടിൽ ഇറക്കിയിരുന്നു. പക്ഷേ പടിക്കലിന് ബാറ്റ് ചെയ്യണമെങ്കിൽ ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ സമ്മതം വേണമായിരുന്നു. രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും സർഫറാസും തകർത്തടിച്ച് ഇന്ത്യൻ ലീഡ് 500 കടത്തിയതോടെ അതിന്റെ ആവശ്യം വന്നില്ല.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിങ്സിൽ അശ്വിൻ ആറ് ഓവറുകൾ പന്തെറിഞ്ഞു.19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുക്കാനും താരത്തിനു സാധിച്ചു. മൂന്നാം ടെസ്റ്റിൽ 434 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 557 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 122 റൺസിന് ഓൾ ഔട്ടായി. ജയത്തോടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. പരമ്പരയിൽ ഇനി രണ്ടു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.