ഇംഗ്ലണ്ട് ബാറ്റർമാർ ജയ്സ്വാളിനെ കണ്ട് പഠിക്കണം, അദ്ദേഹം ബാസ്ബോൾ പഠിച്ചിട്ടില്ല: ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ
Mail This Article
ലണ്ടൻ∙ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലിയിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ അതിവേഗ ഇരട്ടസെഞ്ചറി നേടിയതെന്ന ബെൻ ഡക്കറ്റിന്റെ വാദം അസംബന്ധമാണെന്ന് ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ. ‘‘യശസ്വി ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും എല്ലാം കളിച്ചു വളർന്നത് അങ്ങനെയാണ്. യശസ്വിയിൽ നിന്ന് ഇംഗ്ലണ്ട് ബാറ്റർമാർ കണ്ടു പഠിക്കുകയാണ് വേണ്ടത്’’– നാസർ ഹുസൈൻ പ്രതികരിച്ചു.
ബ്രണ്ടല്ലം മക്കല്ലം പരിശീലകനായ ശേഷം ഇംഗ്ലണ്ട് ടീം നടപ്പിലാക്കിയ അതിവേഗ ബാറ്റിങ് ശൈലിയാണ് ബാസ്ബോൾ എന്ന് അറിയപ്പെടുന്നത്. ഇന്ത്യയ്ക്കെതിരെ പരമ്പരയിൽ 2–1നു പിന്നിലായതോടെ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലിക്കെതിരെ വീണ്ടും വിമർശനമുയർന്നു തുടങ്ങി. 23ന് റാഞ്ചിയിലാണ് പരമ്പരയിലെ നാലാം ടെസ്റ്റ്.
Read Also: ശുഐബ് മാലിക്കിന്റെ പ്രകടനം കാണാൻ സ്റ്റേഡിയത്തിലെത്തി സന ജാവേദ്, അർധ സെഞ്ചറിയുമായി താരം
രാജ്കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റില്‍ 236 പന്തുകൾ നേരിട്ട ജയ്സ്വാൾ 214 റണ്‍സെടുത്തിരുന്നു. രണ്ടാം ഇന്നിങ്സില്‍ 231 പന്തുകളില്‍ നിന്നാണ് ജയ്സ്വാൾ പരമ്പരയിലെ രണ്ടാം ഡബിൾ സെഞ്ചറി പൂർത്തിയാക്കിയത്. വിശാഖപട്ടണം ടെസ്റ്റിലും താരം ഡബിൾ സെഞ്ചറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ 209 റൺസായിരുന്നു ജയ്സ്വാൾ അടിച്ചെടുത്തത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ കൂടുതല്‍ സിക്സറുകൾ പറത്തിയ താരമെന്ന റെക്കോർഡിൽ ജയ്സ്വാൾ പാക്കിസ്ഥാൻ മുൻ താരം വാസിം അക്രത്തിനൊപ്പമെത്തി. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്സിൽ 12 സിക്സുകളാണ് താരം ബൗണ്ടറി കടത്തിയത്. 1996ല്‍ സിംബാബ്‍വെയ്ക്കെതിരായ ടെസ്റ്റിലാണ് പാക്ക് താരം 12 സിക്സുകൾ അടിച്ചത്. ഒരു ടെസ്റ്റ് പരമ്പരയിൽ ഇരുപതോ അതിൽ കൂടുതലോ സിക്സുകൾ പായിക്കുന്ന ആദ്യ താരം കൂടിയാണ് യശസ്വി ജയ്സ്വാൾ.