മുഹമ്മദ് ഷമിക്ക് യുകെയിൽ ശസ്ത്രക്രിയ, ഐപിഎൽ നഷ്ടമാകും; ഗുജറാത്ത് ടൈറ്റൻസിന് വന്‍ തിരിച്ചടി
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ഗുജറാത്ത് ടൈറ്റൻസിനു കനത്ത തിരിച്ചടിയായി പേസർ മുഹമ്മദ് ഷമിയുടെ പരുക്ക്. ഇടതു കാലിനു പരുക്കേറ്റ താരത്തിന് ഐപിഎൽ സീസൺ പൂർണമായും നഷ്ടമാകും. പരുക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ടീമിൽനിന്നു പുറത്തുപോയ ഷമിക്ക് യുകെയിൽ ശസ്ത്രക്രിയ നടത്തുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. 33 വയസ്സുകാരനായ താരം ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ കളിക്കുന്നില്ല.
കഴിഞ്ഞ നവംബറിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലാണ് താരം ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ജനുവരിയിൽ പരുക്കു മാറാനുള്ള കുത്തിവയ്പെടുക്കാൻ ലണ്ടനിലേക്കു പോയ മുഹമ്മദ് ഷമി ക്രിക്കറ്റിലേക്കു തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ ഇതു ഫലം കാണാതിരുന്നതോടെയാണു ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. കാലിലെ വേദന സഹിച്ചാണ് ഷമി ഏകദിന ലോകകപ്പ് മത്സരങ്ങൾ കളിച്ചത്.
ലോകകപ്പിൽ താരം 24 വിക്കറ്റുകൾ ഇന്ത്യയ്ക്കായി നേടി. ലോകകപ്പിനു ശേഷം രണ്ടു മാസത്തോളം താരം വിശ്രമത്തിലായിരുന്നു. താരത്തിന് ബംഗ്ലദേശ്, ന്യൂസീലൻഡ് ടീമുകൾക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളും നഷ്‍ടമായേക്കും. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഷമി ടീമിലേക്കു മടങ്ങിയെത്താനാണു സാധ്യത.