നടുവേദനയുള്ളതിനാൽ രഞ്ജി ട്രോഫിയിൽ കളിക്കില്ലെന്ന് ശ്രേയസ്; താരം ഫിറ്റെന്ന് ബിസിസിഐയ്ക്ക് റിപ്പോർട്ട്
Mail This Article
മുംബൈ∙ നടുവേദനയുള്ളതിനാൽ രഞ്ജി ട്രോഫിയിൽ കളിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ. രഞ്ജി ട്രോഫി ക്വാര്‍ട്ടർ പോരാട്ടത്തിൽ മുംബൈയ്ക്കു വേണ്ടി ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് ശ്രേയസ് നടുവേദനയുണ്ടെന്നു പരാതിപ്പെട്ടത്. അതേസമയം താരത്തിന് പുതിയ പരുക്കുകളൊന്നുമില്ലെന്നും ഫിറ്റ്നസ്‍ വീണ്ടെടുത്തതായും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ബിസിസിഐയ്ക്കു റിപ്പോർട്ട് നൽകി. വെള്ളിയാഴ്ചയാണ് മുംബൈയും ബറോഡയും തമ്മിലുള്ള രഞ്ജി ട്രോഫി പോരാട്ടം.
Read Also: മാലിക്കിന്റെ ഭാര്യയെ അധിക്ഷേപിച്ച് പാക്കിസ്ഥാൻ ആരാധകർ; സാനിയ മിർസയുടെ പേരുവിളിച്ച് കളിയാക്കി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനു പിന്നാലെയാണ് ശ്രേയസ് മത്സരങ്ങൾ കളിക്കാൻ ഫിറ്റാണെന്നു എൻസിഎ ബിസിസിഐയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഇന്ത്യൻ ടീം വിട്ടതിനു ശേഷം താരത്തിന് വേറെ പരുക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സ്പോർട്സ് സയൻസ് ആൻഡ് മെഡിസിൻ വിഭാഗം മേധാവി നിതിൻ പട്ടേൽ അയച്ച റിപ്പോർട്ടിൽ പറയുന്നു. ബിസിസിഐയുമായി കരാറുള്ള പ്രധാന താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിരിക്കണമെന്ന് സെക്രട്ടറി ജയ് ഷാ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. മാധ്യമങ്ങൾക്കു മുന്നിൽ നിലപാടു വ്യക്തമാക്കിയ ജയ്ഷാ, പിന്നീട് താരങ്ങൾക്ക് ഔദ്യോഗികമായി തന്നെ സന്ദേശം അയച്ചു.
ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിർദേശം ഉണ്ടെങ്കിൽ മാത്രമാണ്, രഞ്ജി ട്രോഫി പോലുള്ള മത്സരങ്ങള്‍ കളിക്കാതിരിക്കാൻ താരങ്ങൾക്ക് ഇളവു ലഭിക്കുക. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ഇന്ത്യൻ താരം ഇഷാൻ കിഷൻ തയാറാകാതിരുന്നതോടെയാണ് ബിസിസിഐ ഇത്തരമൊരു നീക്കം നടത്തിയത്. ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്റിലാണ് ശ്രേയസ് അയ്യർ ഒടുവിൽ കളിച്ചത്. പരുക്കിനെ തുടർന്ന് താരത്തെ ടീമിൽനിന്ന് ഒഴിവാക്കിയിരുന്നു. ഫിറ്റ്നസ് വീണ്ടെടുത്തുന്ന താരങ്ങൾ ദേശീയ ടീമിൽ കളിക്കുന്നതിനു മുൻപ് ആഭ്യന്തര മത്സരങ്ങൾക്ക് ഇറങ്ങണമെന്നാണ് ബിസിസിഐയുടെ നിലപാട്.