ADVERTISEMENT

റാഞ്ചി∙ സ്പിന്നർമാർ കളം നിറഞ്ഞ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 5 വിക്കറ്റ് ജയവും ഒപ്പം പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും അർധ സെഞ്ചറി നേടി. രണ്ട് ഇന്നിങ്സിലും നിർണായക പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലാണ് കളിയിലെ താരം. അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തിൽ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. മത്സരത്തിൽ ആകെ വീണ 35ൽ 28 വിക്കറ്റും സ്പിന്നർമാരാണ് വീഴ്ത്തിയത്. സ്കോർ: ഇംഗ്ലണ്ട് – 353 & 145, ഇന്ത്യ – 307 & 5ന് 192. പരമ്പരയിലെ അവസാന മത്സരം മാർച്ച് 7ന് ധരംശാലയിൽ ആരംഭിക്കും.

Read Also: ടെസ്റ്റിൽ 4000, ഫസ്റ്റ് ക്ലാസിൽ 9000; റാഞ്ചിയിൽ പുതിയ നാഴികക്കല്ലുകൾ താണ്ടി ഹിറ്റ്മാൻ

നാലാം ദിനം വിക്കറ്റ് നഷ്ടം കൂടാതെ 40 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഓപ്പണർ യശസ്വി ജയ്സ്‌വാളിന്റെ വിക്കറ്റാണ് ആദ്യം ‌നഷ്ടമായത്. 37 റൺസെടുത്ത താരം ജോ റൂട്ടിന്റെ പന്തിൽ ജയിംസ് ആൻഡേഴ്സന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ടെസ്റ്റ് കരിയറിലെ 17–ാം അർധ സെഞ്ചറി കണ്ടെത്തിയ നായകൻ രോഹിത് ശർമയെ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് സ്റ്റംപിങിലൂടെ പുറത്താക്കി. 81 പന്തിൽ 5 ഫോറും ഒരു സിക്സും ഉൾപ്പെടെ 55 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ അർധ സെഞ്ചറി നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ബാറ്റിങ് (Photo by TAUSEEF MUSTAFA / AFP)
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ അർധ സെഞ്ചറി നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ബാറ്റിങ് (Photo by TAUSEEF MUSTAFA / AFP)

നാലാമനായിറങ്ങിയ രജത് പാട്ടിദാർ വീണ്ടും നിരാശ സമ്മാനിച്ച് മടങ്ങി. ആറു പന്തു നേരിട്ട താരം റണ്ണൊന്നുമെടുക്കാതെ ഒലി പോപ്പിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ആദ്യ വിക്കറ്റിൽ 84 റൺസ് കണ്ടെത്തിയ ഇന്ത്യ ഇതോടെ 3ന് 100 എന്ന അപകടകരമായ നിലയിലേക്ക് വീണു. സ്കോർ 120ൽ നിൽക്കേ രവീന്ദ്ര ജഡേജയേയും തൊട്ടടുത്ത പന്തിൽ സർഫറാസ് ഖാനെയും മടക്കി ശുഐബ് ബഷീർ വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. 4 റണ്‍സ് നേടിയ ജഡേജ ജോണി ബെയർസ്റ്റോ പിടിച്ചു പുറത്തായി. കുത്തിത്തിരിഞ്ഞ പന്തിന്റെ ഗതി മനസ്സിലാക്കാതെ ബാറ്റുവച്ച സർഫറാസ് ഒലി പോപ്പിന്റെ കൈകളിലൊതുങ്ങി. 

പിന്നീട് ശുഭ്മന്‍ ഗില്ലും ധ്രുവ് ജുറേലും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 72 റൺസ് കൂട്ടിച്ചേർത്തു. ഗിൽ (52*) തന്റെ കരിയറിലെ ആറാം അർധ സെഞ്ചറി നേടിയപ്പോൾ ജുറേൽ 39 റൺസു സ്വന്തമാക്കി. ഇംഗ്ലണ്ടിനു വേണ്ടി ശുഐബ് ബഷീർ മൂന്നു വിക്കറ്റ് വീഴ്ത്തി. ജോ റൂട്ടും ടോം ഹാർട്‌ലിയും ഓരോ വിക്കറ്റു വീതം നേടി.

കഴിഞ്ഞ ദിവസം വിണ്ടുകീറിയ റാഞ്ചിയിലെ പിച്ചിൽ, കുത്തിത്തിരിയുന്ന പന്തുകളുമായി അശ്വിനും (5 വിക്കറ്റ്) കുൽദീപ് യാദവും (4 വിക്കറ്റ്) ആഞ്ഞടിച്ചപ്പോൾ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങ് നിര നിലംപൊത്തി. വിക്കറ്റ് കീപ്പർ ധ്രുവ് ജുറൈലിന്റെ പ്രതിരോധ ബാറ്റിങ് മികവിൽ (90) ഒന്നാം ഇന്നിങ്സിൽ 307 റൺസ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 145 റൺസിന് ഓൾഔട്ടാക്കി കളി തിരിച്ചുപിടിക്കുകയായിരുന്നു. 

300 കടത്തി ജുറേൽ 

പ്രതികൂല പിച്ചിലെ ബാറ്റിങ് പാഠമായിരുന്നു, രണ്ടാം ടെസ്റ്റ് മത്സരം മാത്രം കളിക്കുന്ന ധ്രുവ് ജുറേലിന്റെ പ്രകടനം. 177 റൺസെടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ 307 എന്ന സ്വപ്ന ടോട്ടലിൽ എത്തിച്ചത് വാലറ്റത്തെ കൂട്ടുപിടിച്ചുള്ള ജുറേലിന്റെ അസാമാന്യ പ്രകടനമാണ്. 7ന് 219 എന്ന നിലയിൽ ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ എളുപ്പത്തിൽ ചുരുട്ടിക്കെട്ടാമെന്ന ഇംഗ്ലിഷ് പ്രതീക്ഷകൾ തകർത്ത് ജുറേലും കുൽദീപ് യാദവും (28) പിടിച്ചുനിന്നു. 76 റൺസിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ച് കുൽദീപ് മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 253ൽ എത്തിയിരുന്നു. കന്നി സെഞ്ചറിക്കു 10 റൺസ് അകലെ ജുറേൽ പുറത്തായതു മാത്രമായിരുന്നു മൂന്നാംദിനത്തിൽ ഇന്ത്യയ്ക്കുണ്ടായ നിരാശ. 

സ്പിന്നിൽ കുരുങ്ങി ഇംഗ്ലണ്ട് 

46 റൺസിന്റെ നേരിയ ലീഡുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെതിരെ തുടക്കം മുതൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സ്പിൻ വലവിരിച്ചു. അഞ്ചാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ അശ്വിന്റെ കെണിയിൽ ബെൻ ഡക്കറ്റും (15), ഒലി പോപ്പും (0) കുരുങ്ങിയതോടെ തകർച്ചയ്ക്കു തുടക്കമായി. 

ഓപ്പണർ സാക് ക്രൗളി പിടിച്ചുനിന്നെങ്കിലും (60) പിന്തുണ നൽകാൻ ആളുണ്ടായില്ല.  3 വിക്കറ്റ് നഷ്ടത്തിൽ 110 എന്ന നിലയിലായിരുന്ന സന്ദർശകരുടെ അവസാന 7 വിക്കറ്റുകൾ വെറും 35 റൺസിനിടെയാണ് ഇന്ത്യൻ സ്പിന്നർമാർ പിഴുതത്. നാട്ടിലെ ടെസ്റ്റ് മത്സരങ്ങളിൽ കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബോളറെന്ന റെക്കോർഡ് അശ്വിന്റെ പേരിലായി. 59 ടെസ്റ്റുകളിൽ നിന്ന് 354 വിക്കറ്റുകൾ. അനിൽ കുംബ്ലെയെയാണ് മറികടന്നത് (63 ടെസ്റ്റ്, 350 വിക്കറ്റ്)

English Summary:

India vs England 4th Test Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com