ADVERTISEMENT

മുളങ്കുന്നത്തുകാവ് (തൃശൂർ) ∙ ഇന്ത്യൻ സ്ട്രീറ്റ് പ്രിമിയർ ലീഗ് ടീമുകളിൽ കളിക്കാൻ 5 മലയാളി താരങ്ങൾ. വിവേക് കെ. മോഹൻ (തൃശൂർ), കെ.എൽ. മൻസൂർ (തൃശൂർ), കെ.കെ. ഹരീഷ് കുമാർ (കോട്ടയം), ബി. സുമേഷ് (തിരുവനന്തപുരം), ആഷിഖ് അലി (കാസർകോട്) എന്നിവരാണു താരലേലം വഴി വിവിധ ടീമുകളിലെത്തിയത്. വിവേകിനെ ഫാൽക്കൺ റൈസേഴ്സ് ഹൈദരാബാദും മൻസൂർ, ആഷിഖ് അലി, ഹരീഷ് കുമാർ എന്നിവരെ ബാംഗ്ലൂർ സ്ട്രൈക്കേഴ്സും സുമേഷിനെ ശ്രീനഗർ കെ വീറുമാണു ലേലത്തിൽ വാങ്ങിയത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള കളിക്കാരിൽ വിവേക് കെ.മോഹനാണ് താരമൂല്യം കൂടുതൽ. 5.25 ലക്ഷം രൂപയ്ക്കാണു മുളങ്കുന്നത്തുകാവ് തടപ്പറമ്പ് കോരാംവീട്ടിൽ വിവേകിനെ ഹൈദരാബാദ് ലേലത്തിൽ സ്വന്തമാക്കിയത്. മൻസൂറിനെ 3.20 ലക്ഷം രൂപയ്ക്കു കരാറുറപ്പിച്ചു. മറ്റു 3 പേരെ അടിസ്ഥാന മൂല്യമായ 3 ലക്ഷം രൂപയ്ക്കു ടീമുകൾ ഒപ്പംകൂട്ടി.

കേരള പൊലീസിൽ സിപിഒ ആണു വിവേക് കെ.മോഹൻ. തൃശൂർ എആർ ക്യാംപിൽ ജോലി ചെയ്യുന്ന വിവേക് 5 വർഷത്തേക്കു ലീവെടുത്താണ് കളിക്കാനായി തയാറെടുക്കുന്നത്. 16–ാം വയസ്സിൽ വീടിനടുത്തുള്ള തടപ്പറമ്പ് ശ്രുതിലയം ക്രിക്കറ്റ് ക്ലബിൽ കളിച്ചാണു തുടക്കം. ജില്ലാ, സംസ്ഥാന തലങ്ങളിൽ വിവിധ ക്ലബ്ബുകൾക്കു വേണ്ടി ഓൾറൗണ്ടറായി തിളങ്ങി. ഗൾഫ് രാജ്യങ്ങളിലും കളിച്ചു. മാർച്ച് ഒന്നിനു പരിശീലനത്തിനു പുതിയ ടീമിനൊപ്പം ചേരണം. മാള പുത്തൻചിറ കൊള്ളിക്കത്തറ ലിയാഖത്ത് അലിയുടെയും സുലേഖയുടെയും മകനായ മൻസൂർ 3 വയസ്സു മുതൽ ക്രിക്കറ്റ് കളിച്ചു തുടങ്ങി. പഠനകാലത്തു കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ അംഗമായിരുന്നു. നാട്ടിലും ഗൾഫിലും വിവിധ ക്ലബ്ബുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്. 

കാസർകോട് ബേക്കൽ ഫോർട്ട് സന മൺസിലിൽ ഷംസു സലാമിന്റെയും ഫൗസിയയുടെയും മകനായ ആഷിഖ് അലി 15 വയസ്സു മുതലാണ് ക്രിക്കറ്റ് കളി ഗൗരവമായി സ്വീകരിച്ചത്.  കൊൽക്കത്തയിൽ മറ്റൊരു ടീമിന് വേണ്ടി കളിക്കുന്ന ആഷിഖ് നാളെ പുതിയ ടീമിനൊപ്പം ചേരും. ഷമീനയാണു ഭാര്യ. 

മഹാത്മാഗാന്ധി സർവകലാശാലയിൽ എംഎസ്‌സി കെമിസ്ട്രി അവസാന വർഷ വിദ്യാർഥിയായ കെ.കെ. ഹരീഷ് കുമാറിനെ 3 ലക്ഷം രൂപയ്ക്കാണ് ബെംഗളൂരു  ടീം സ്വന്തമാക്കിയത്. കോട്ടയം കാണക്കാരി കുഴിപ്പറമ്പിൽ പരോതനായ കുഞ്ഞുമോന്റെയും രത്‌നമ്മയുടെയും മകനാണ്. 15–ാം വയസ്സി‍ൽ  ക്രിക്കറ്റ് കളി ആരംഭിച്ച ഹരീഷ് നല്ലൊരു ഫുട്ബാൾ താരവുമാണ്.

തിരുവനന്തപുരം മീനാങ്കൽ സുഭാഷ് ഭവനിൽ ബാബുവിന്റെയും രാധയുടേയും മകനാണ് ‘ഗെയ്ൽ കുട്ടപ്പൻ’ എന്നറിയപ്പെടുന്ന ബി. സുമേഷ്. പഠനകാലത്ത് കേരള സർവകലാശാല ടീമിൽ അംഗമായിരുന്ന സുമേഷ് 12 വയസ്സിലാണ് ക്രിക്കറ്റ് കളി ആരംഭിച്ചത്. ഭാര്യ: ലക്ഷ്മി. മകൻ:ദക്ഷൻ.

English Summary:

Five keralites to play in Street Premier League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com