ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: രാഷ്ട്രീയത്തിലേക്കില്ലെന്ന് യുവരാജ് സിങ്
Mail This Article
മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും താൻ സ്ഥാപിച്ച സംഘടനയുമായി മുന്നോട്ടുപോകാനാണു തീരുമാനമെന്നും യുവരാജ് സിങ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതു സംബന്ധിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും യുവരാജ് പ്രതികരിച്ചു.
‘‘ഞാൻ ഗുർദാസ്പുരിൽനിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്റെ ഫൗണ്ടേഷനായ യു വി കാനിലൂടെ ആളുകളെ സഹായിക്കുന്നതു തുടരും.’’– യുവരാജ് സിങ് പ്രതികരിച്ചു. പഞ്ചാബിലെ ഗുർദാസ്പുരിൽനിന്ന് യുവരാജ് ജനവിധി തേടുമെന്നായിരുന്നു റിപ്പോർട്ടുകൾ. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയുമായി യുവരാജ് സിങ് കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്.
ബിജെപിയുടെ സിറ്റിങ് സീറ്റായ ഗുർദാസ്പുരിൽ നടൻ സണ്ണി ഡിയോളാണ് നിലവിലെ ലോക്സഭാംഗം. താരത്തിന്റെ പ്രവർത്തനത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ടെന്നും യുവരാജിനെ മത്സരിപ്പിക്കാൻ ബിജെപി നീക്കം നടത്തുന്നുണ്ടെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യയ്ക്കായി ഏകദിനത്തിൽ 304 മത്സരങ്ങളും ടെസ്റ്റിൽ 40, ട്വന്റി20യിൽ 58 മത്സരങ്ങൾ വീതവും യുവരാജ് കളിച്ചിട്ടുണ്ട്.