വന്നപോലെ മടങ്ങി ശ്രേയസ്, പൃഥ്വി ഷാ; മുംബൈയെ രക്ഷിച്ചെടുത്ത് വാലറ്റവും ‘ലോർഡ്’ ഷാർദൂൽ ഠാക്കൂറും
Mail This Article
മുംബൈ∙ രഞ്ജി ട്രോഫിയിൽ തമിഴ്നാടിനെതിരെ ആദ്യ ഇന്നിങ്സിൽ ലീഡെടുത്ത് മുംബൈയുടെ കുതിപ്പ്. രണ്ടാം ദിവസം മുംബൈയുടെ മുൻനിര താരങ്ങൾ ബാറ്റിങ്ങിൽ പരാജയപ്പെട്ടപ്പോൾ വാലറ്റത്ത് ഷാർദൂൽ ഠാക്കൂർ സെഞ്ചറി നേടിയതാണ് കരുത്തായത്. ഏകദിന ശൈലിയിൽ ബാറ്റു വീശിയ ഷാർദൂൽ ഠാക്കൂർ 105 പന്തിൽ 109 റൺസെടുത്തു പുറത്തായി. നാലു സിക്സും 13 ഫോറുകളും താരം ബൗണ്ടറി കടത്തി.
സെമി ഫൈനൽ പോരാട്ടത്തിൽ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ മുംബൈയ്ക്ക് 207 റൺസിന്റെ ലീഡുണ്ട്. ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 353 റൺസെന്ന നിലയിലാണ് മുംബൈ. അര്‍ധ സെഞ്ചറിയുമായി തനുഷ് കൊട്യാനും (109 പന്തിൽ 74), തുഷാർ ദേശ്പാണ്ഡെയുമാണ് (35 പന്തിൽ 17) പുറത്താകാതെ നിൽക്കുന്നത്. ക്യാപ്റ്റൻ അജിൻക്യ രഹാനെയടക്കം മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തി.
67 പന്തുകൾ നേരിട്ട രഹാനെ 19 റൺസെടുത്തു പുറത്തായി. ശ്രേയസ് അയ്യരും (എട്ട് പന്തിൽ മൂന്ന്), പൃഥ്വി ഷായും (ഒൻപതു പന്തിൽ അഞ്ച്) ബാറ്റിങ്ങിൽ പരാജയപ്പെട്ടു. അതേസമയം ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാൻ അർധ സെഞ്ചറി നേടി. 131 പന്തുകളിൽ 55 റൺസാണു താരം സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്സിൽ തമിഴ്നാട് 146 റൺസിനു പുറത്തായിരുന്നു. വിജയ് ശങ്കറും (109 പന്തിൽ 44), വാഷിങ്ടൻ സുന്ദറും (138 പന്തിൽ 43) മാത്രമാണു തമിഴ്നാടിനായി തിളങ്ങിയത്. മുംബൈയ്ക്കു വേണ്ടി തുഷാർ ദേശ്പാണ്ഡെ മൂന്നും, ഷാർദൂൽ ഠാക്കൂർ, മുഷീർ ഖാൻ, തനുഷ് കൊട്യാൻ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും സ്വന്തമാക്കി.