ഹൃദയാഘാതത്തിനു പിന്നാലെ സ്ട്രോക്ക്, അർബുദവും സ്ഥിരീകരിച്ചു; വീഴാതെ ക്രിസ് കെയ്ൻസ്
Mail This Article
ഹൃദയാഘാതവും തുടർന്നു നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ സ്ട്രോക്കും വഴി ഇരുകാലുകളും തളർന്നു വീൽചെയറിലായ ക്രിസ് കെയ്ൻസിനെ പിന്നെയും വെറുതെ വിടാൻ ഒരുക്കമായിരുന്നില്ല വിധി. അടുത്തിടെ അർബുദരോഗവും സ്ഥിരീകരിക്കപ്പെട്ടെങ്കിലും അവയിൽനിന്നെല്ലാം ആത്മധൈര്യത്തോടെ മോചിതനാവുകയാണ് മുൻ ന്യൂസീലൻഡ് ഓൾറൗണ്ടർ ക്രിസ് കെയ്ൻസ്. ലോക ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി അറിയപ്പെട്ട കെയ്ൻസിന്റെ വിരമിച്ചതിനു ശേഷമുള്ള ജീവിതം ദുരിതപൂർണമായിരുന്നു.
ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് പലരും അദ്ദേഹത്തിനു സഹായവുമായെത്തിയിരുന്നു. 2021ൽ ഹൃദയാഘാതത്തെത്തുടർന്ന് ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്കു വിധേയനായി. എന്നാൽ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ സ്ട്രോക്ക് കാരണം അദ്ദേഹത്തിന്റെ കാലുകളുടെ സ്വാധീനശേഷി കുറഞ്ഞു. പിന്നാലെ അർബുദവും സ്ഥിരീകരിച്ചു. അടിക്കടിയുണ്ടായ എല്ലാ പ്രതിസന്ധികളെയും അസാമാന്യ പോരാട്ടവീര്യത്തോടെ നേരിട്ട കെയ്ൻസ് ഇപ്പോൾ പതിയെ സമാധാനപൂർണമായ ജീവിതം തിരിച്ചുപിടിക്കുകയാണ്.
#notdoneyet എന്ന ഹാഷ്ടാഗിൽ തന്റെ തിരിച്ചുവരവിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ കെയ്ൻസ് പങ്കുവയ്ക്കുന്നുമുണ്ട്. ന്യൂസീലൻഡിനു വേണ്ടി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും കളിച്ച കെയ്ൻസ് എണ്ണായിരത്തിലേറെ റൺസും നാനൂറിലേറെ വിക്കറ്റുകളും നേടിയിട്ടുണ്ട്.