ADVERTISEMENT

ധരംശാല∙ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക് കുതിക്കുന്നു. നിലവിൽ ആതിഥേയർക്ക് 255 റൺസ് ലീഡുണ്ട്. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 473 റൺസെന്ന നിലയിലാണ് ഇന്ത്യയുള്ളത്. വാലറ്റത്ത് കുൽദീപ് യാദവും (55 പന്തിൽ 27), ജസ്പ്രീത് ബുമ്രയും (55 പന്തിൽ 19) പുറത്താകാതെ നിൽക്കുന്നു.

ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഇന്ത്യയ്ക്കായി സെഞ്ചറി നേടി. രോഹിത് ശർമ (162 പന്തിൽ 103), ശുഭ്മൻ ഗിൽ (150 പന്തിൽ 110), സർഫറാസ് ഖാൻ (60 പന്തിൽ 56), ദേവ്ദത്ത് പടിക്കൽ (103 പന്തിൽ 65), രവീന്ദ്ര ജഡേജ (50 പന്തിൽ 15), ധ്രുവ് ജുറെൽ (24 പന്തിൽ 15), ആർ. അശ്വിൻ (പൂജ്യം) എന്നിവരാണ് വെള്ളിയാഴ്ച പുറത്തായ ഇന്ത്യൻ ബാറ്റർമാർ. 154 പന്തുകളിൽ നിന്നാണ് രോഹിത് ടെസ്റ്റ് കരിയറിലെ 12–ാം സെഞ്ചറി പൂർത്തിയാക്കിയത്. ഗിൽ 137 പന്തുകളിൽ 100 ൽ എത്തി. ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയത്. 

സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ രോഹിതും ഗില്ലും മടങ്ങി. ബെൻ സ്റ്റോക്സിന്റെ പന്തിൽ രോഹിത് ബോൾഡാകുകയായിരുന്നു. ഗില്ലിനെ ആൻഡേഴ്സനും പുറത്തായി. പിന്നാലെയെത്തിയ സർഫറാസ് ഖാനും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേർന്ന് സ്കോർ 300 കടത്തി. 376 ൽ നിൽക്കെ സര്‍ഫറാസിനെ ശുഐബ് ബഷീർ മടക്കി. അർധ സെഞ്ചറി നേടിയ ദേവ്ദത്ത് പടിക്കൽ ശുഐബ് ബഷീറിന്റെ പന്തിൽ ബോൾഡായി. പടിക്കലിനു പിന്നാലെ തുടർച്ചയായി വിക്കറ്റുകൾ വീണത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. ജഡേജയ്ക്കും ധ്രുവ് ജുറെലിനും തിളങ്ങാൻ സാധിച്ചില്ല.

Read Also: ഇപ്പോൾ പോകും: ഒലി പോപ്പിന്റെ നീക്കം മുൻകൂട്ടി പ്രവചിച്ച് ജുറെൽ; അടുത്ത പന്തിൽ വിക്കറ്റ്

ഓപ്പണർ യശസ്വി ജയ്സ്വാൾ ആദ്യ ദിനം 58 പന്തിൽ 57 റൺസെടുത്തു പുറത്തായിരുന്നു. ഇംഗ്ലണ്ടിനായി യുവസ്പിന്നർ ശുഐബ് ബഷീർ നാലു വിക്കറ്റുകൾ വീഴ്ത്തി. ടോം ഹാർട്‍ലി രണ്ടും ജെയിംസ് ആൻഡേഴ്സൻ, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ഇംഗ്ലണ്ട് 218ന് പുറത്ത്

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 218 റൺസിന് പുറത്തായിരുന്നു. കുൽദീപ് യാദവ് ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റ് വീഴ്ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന ആര്‍. അശ്വിൻ നാലു വിക്കറ്റുകൾ സ്വന്തമാക്കി. രവീന്ദ്ര ജഡേജയ്ക്കാണ് ശേഷിക്കുന്ന ഒരു വിക്കറ്റ്. ധരംശാലയിലെ പേസർമാർക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചിൽ സ്പിന്നർമാരാണ് ആദ്യ ഇന്നിങ്സിൽ ഇന്ദ്രജാലം കാണിച്ചത്.

43.4 ഓവറിൽ നാലിന് 175 റൺസെന്ന നിലയിൽനിന്ന് ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു. ഓപ്പണർ സാക് ക്രൗലി അർധ സെഞ്ചറി നേടി. 108 പന്തുകൾ നേരിട്ട ക്രൗലി 79 റൺസെടുത്തു പുറത്തായി. സ്കോർ 64 ൽ നിൽക്കെയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 58 പന്തിൽ 27 റൺസെടുത്ത ബെൻ ഡക്കറ്റിനെ കുൽദീപ് യാദവ് ശുഭ്മൻ ഗില്ലിന്റെ കൈകളിലെത്തിച്ചു. 42 പന്തിൽ 11 റൺസെടുത്ത ഒലി പോപ്പിനെ കുൽദീപിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ സ്റ്റംപ് ചെയ്തു മടക്കി. ലഞ്ചിനു പിരിയുമ്പോൾ രണ്ടിന് 100 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

ഭക്ഷണത്തിനു ശേഷം രണ്ടാം സെഷൻ തുടങ്ങിയതിനു പിന്നാലെ സാക് ക്രൗലി കുൽദീപ് യാദവിന്റെ പന്തിൽ ബോൾഡായി. 175 ൽ ജോണി ബെയർസ്റ്റോയും (18 പന്തിൽ 29), ജോ റൂട്ടും (56 പന്തിൽ 26) പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പതനത്തിനു വേഗത കൂടി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പൂജ്യത്തിനു പുറത്തായി. ടോം ഹാർട്‍ലി (ആറ്), മാർക് വുഡ് (പൂജ്യം) എന്നിവരും വന്നപോലെ മടങ്ങി.42 പന്തിൽ 24 റൺസെടുത്ത ബെൻ ഫോക്സിനെ അശ്വിൻ ബോൾഡാക്കി.

English Summary:

India vs England Fifth Test, Day 2 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com