ഇനി ടെസ്റ്റിൽ ഇറങ്ങാൻ താരങ്ങൾ മത്സരിക്കും! ഒരു കളിക്ക് 45 ലക്ഷം, ബിസിസിഐയുടെ ഇൻസെന്റീവ് ‘തന്ത്രം’
Mail This Article
ന്യൂഡൽഹി ∙ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് 45 ലക്ഷം രൂപ ഇൻസെന്റീവ് പ്രഖ്യാപിച്ച് ബിസിസിഐ. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മാച്ച് ഫീയ്ക്ക് പുറമേ, ഇൻസെന്റീവും നൽകാൻ ബിസിസിഐ തീരുമാനിച്ചത്. ഇതോടെ ഒരു സീസണിൽ, ആകെ മത്സരങ്ങളുടെ 75 ശതമാനമോ അധികമോ കളിക്കുന്ന താരങ്ങൾക്ക് 15 ലക്ഷം രൂപ മാച്ച് ഫീക്കു പുറമേ, ഓരോ മത്സരത്തിനും 45 ലക്ഷം രൂപ ഇൻസെന്റീവും ലഭിക്കും.
പ്ലെയിങ് ഇലവനിൽ ഇടംനേടാത്ത താരങ്ങൾക്ക് 22.5 ലക്ഷം രൂപയും ലഭിക്കും. 50– 75 ശതമാനത്തിന് ഇടയിലാണ് മത്സരങ്ങൾ കളിക്കുന്നതെങ്കിൽ 30 ലക്ഷം രൂപയാണ് ഓരോ മത്സരത്തിനും ഇൻസെന്റീവായി ലഭിക്കുക. 50 ശതമാനത്തിൽ താഴെ മത്സരങ്ങൾ കളിക്കുന്നവർക്ക് ഇൻസെന്റീവ് ലഭിക്കില്ല. ഇന്ത്യൻ താരങ്ങൾ ഐപിഎല്ലിനു കൂടുതല്‍ പ്രധാന്യം നൽകുന്നുവെന്നു ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ നീക്കം.
നേരത്തേ ഇന്ത്യൻ താരം ഇഷാൻ കിഷന്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കാൻ തയാറായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കിടെ മാനസിക സമ്മർദം ചൂണ്ടിക്കാട്ടി അവധിയെടുത്ത ഇഷാൻ പിന്നീട് ഐപിഎല്ലിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായിരുന്നു. ബിസിസിഐ ടെസ്റ്റ് കളിക്കാൻ ബന്ധപ്പെട്ടപ്പോഴും ഇഷാൻ ടീമിനൊപ്പം ചേർന്നില്ല. ബിസിസിഐയുടെ വാർഷിക കരാറില്‍നിന്ന് ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും അടുത്തിടെ പുറത്താക്കിയിരുന്നു.