മുംബൈയെ വീണ്ടും ഷാർദൂൽ രക്ഷിച്ചു
Mail This Article
മുംബൈ ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ ആദ്യദിനത്തിൽ മുംബൈയുടെ രക്ഷകനായി വീണ്ടും ഷാർദൂൽ ഠാക്കൂർ. വിദർഭയ്ക്കെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് 111 റൺസിനിടെ 6 വിക്കറ്റ് നഷ്ടമായി. എന്നാൽ എട്ടാമനായി ബാറ്റിങ്ങിനിറങ്ങി അർധ സെഞ്ചറി (75) നേടിയ ഷാർദൂൽ മുംബൈയുടെ ഒന്നാം ഇന്നിങ്സ് ടോട്ടൽ 224 റൺസിലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദർഭയുടെ 3 വിക്കറ്റുകൾ 31 റൺസിനിടെ വീഴ്ത്തിയതോടെ ഫൈനലിന്റെ ആദ്യദിനത്തിൽ മുംബൈ നേരിയ മേൽക്കൈ നേടി. സ്കോർ: മുംബൈ 224. വിദർഭ 3ന് 31.
ഓപ്പണർമാരായ പൃഥ്വി ഷായും (46) ഭൂപേൻ ലാൽവാനിയും (37) ചേർന്നു നൽകിയ ഭേദപ്പെട്ട തുടക്കം മുതലാക്കാൻ മുംബൈയുടെ മധ്യനിരയ്ക്കായില്ല. ക്യാപ്റ്റൻ അജിൻക്യ രഹാനെ (7), ശ്രേയസ് അയ്യർ (7), മുഷീർ ഖാൻ (6) എന്നിവരിലാർക്കും രണ്ടക്കം കടക്കാനായില്ല. വിക്കറ്റ് നഷ്ടമില്ലാതെ 81 എന്ന നിലയിൽ നിന്ന് മുംബൈയുടെ 6 വിക്കറ്റുകൾ അടുത്ത 30 റൺസിനിടെ നിലംപൊത്തി.
തുടർന്നായിരുന്നു വാലറ്റത്ത് ഷാർദൂലിന്റെ ഒറ്റയാൻ പോരാട്ടം. തമിഴ്നാടിനെതിരായ സെമിഫൈനലിൽ മുംബൈയെ തകർച്ചയിൽ നിന്നു രക്ഷിച്ചതും വാലറ്റത്തെ ഷാർദൂലിന്റെ സെഞ്ചറി ഇന്നിങ്സായിരുന്നു.