പന്തിന് വിക്കറ്റ് കീപ്പർ ബാറ്ററായി തന്നെ കളിക്കാം, ഉറപ്പു നൽകി ബിസിസിഐ; രാജസ്ഥാൻ താരത്തിനു തിരിച്ചടി
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായി തന്നെ ഋഷഭ് പന്ത് കളിക്കും. താരം ഫിറ്റ്നസ് വീണ്ടെടുത്തതായി ബിസിസിഐയുടെ മെഡിക്കൽ ടീം വ്യക്തമാക്കി. അതേസമയം പേസ് ബോളർമാരായ മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവർക്ക് ഐപിഎൽ പൂർണമായും നഷ്ടമാകും. അതേസമയം ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനു കളിക്കാൻ സാധിക്കുമോയെന്നു വ്യക്തമല്ല.
2022 ഡിസംബറിലാണ് ഋഷഭ് പന്ത് ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. വാഹനാപകടത്തിൽ പരുക്കേറ്റ താരം ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. പന്തിന്റെ കാലിനും കൈയ്ക്കുമാണ് വാഹനാപകടത്തിൽ പരുക്കേറ്റത്. മാർച്ച് 23ന് പഞ്ചാബ് കിങ്സിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ ഐപിഎല്‍ മത്സരം. ഈ കളി മുതൽ തന്നെ ഋഷഭ് പന്തും ടീമിനൊപ്പമുണ്ടാകുമെന്നാണു വിവരം.
Read Also: ‘പ്രത്യേകതരം’ സിഗ്നലുകളുമായി ശ്രദ്ധേയനായി, ബില്ലി ബൗഡൻ ഇപ്പോഴും ക്രിക്കറ്റിലുണ്ട്
ഐപിഎല്ലിനു മുന്നോടിയായി കർണാടകയിലെ ആലുരിൽ 20 ഓവർ ക്രിക്കറ്റ് മത്സരത്തിൽ ഋഷഭ് പന്ത് കളിച്ചിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഫിസിയോമാരുടെ മേൽനോട്ടത്തിലായിരുന്നു കളി. പന്ത് 2024 സീസണിൽ ബാറ്ററായി മാത്രം ടീമിനൊപ്പം ഉണ്ടാകുമെന്നായിരുന്നു ഡൽഹി ക്യാപിറ്റൽസ് നേരത്തേ അറിയിച്ചിരുന്നത്. താരത്തിന്റെ ഫിറ്റ്നസില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തൃപ്തി അറിയിച്ചതിനാൽ, ഇനി വിക്കറ്റ് കീപ്പർ ബാറ്ററായി തന്നെ പന്തിനു കളിക്കാം.
മുഹമ്മദ് ഷമിക്ക് ഐപിഎല്‍ പൂർണമായും നഷ്ടമാകുന്നത് ഗുജറാത്ത് ടൈറ്റൻസിന് വൻ തിരിച്ചടിയാകും. കഴിഞ്ഞ സീസണിൽ 28 വിക്കറ്റുകളുമായി ഷമി പർപ്പിൾ ക്യാപ് സ്വന്തമാക്കിയിരുന്നു. ഏകദിന ലോകകപ്പ് ഫൈനലിലാണ് ഷമി ഒടുവിൽ കളിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണു താരം. താരത്തിന് ട്വന്റി20 ലോകകപ്പും നഷ്ടമാകും. രാജസ്ഥാൻ റോയൽസ് ടീമിന്റെ താരമായിരുന്നു പ്രസിദ്ധ് കൃഷ്ണ. രഞ്ജി ട്രോഫിയിൽ കർണാടകയ്ക്കു വേണ്ടി കളിക്കുന്നതിനിടെയാണു പ്രസിദ്ധ് കൃഷ്ണയ്ക്കു പരുക്കേൽക്കുന്നത്.