മിസ്റ്റർ കൺസിസ്റ്റന്റ്; 35-ാം വയസ്സിലും തകർപ്പൻ ഫോമിൽ കേരളത്തിന്റെ സച്ചിൻ ബേബി
Mail This Article
രാജ്യാന്തര ക്രിക്കറ്റിലെ ഏതു ബാറ്റിങ് റെക്കോർഡ് നോക്കിയാലും അവിടെ സച്ചിൻ തെൻഡുൽക്കറുടെ പേരുകാണാം. അതുപോലെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ സമീപകാല ബാറ്റിങ് റെക്കോർഡുകളുടെ പട്ടികയിൽ മറ്റൊരു സച്ചിന്റെ പേരുകാണാം, കേരളത്തിന്റെ സ്വന്തം സച്ചിൻ ബേബിയുടെ. ചെറുതല്ലാത്തൊരു ബന്ധം ഈ രണ്ടു സച്ചിൻമാരും തമ്മിലുണ്ട്. സച്ചിൻ തെൻഡുൽക്കർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന്റെ തലേവർഷമാണ് ഇടുക്കി അടിമാലി സ്വദേശിയായ സച്ചിൻ ബേബിയുടെ ജനനം. സച്ചിനോടുള്ള ആരാധന മൂലമാണ് കുഞ്ഞിന് ആ പേരു നൽകാൻ മാതാപിതാക്കൾ തീരുമാനിച്ചതും.
Read Also: പന്ത് കൈവിട്ട് വിക്കറ്റ് കീപ്പർ, അതിവേഗം ഔട്ട് വിളിച്ച് അംപയർ; അബദ്ധം മനസ്സിലായിട്ടും പിൻവലിച്ചില്ല
റൺ ബേബി റൺ
ഈ വർഷത്തെ രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സച്ചിൻ. 7 മത്സരങ്ങളിൽ 83 ശരാശരിയിൽ 4 വീതം സെഞ്ചറിയും അർധ സെഞ്ചറിയുമടക്കം 830 റൺസാണ് സച്ചിന്റെ നേട്ടം. കഴിഞ്ഞ രഞ്ജി സീസണിൽ 830 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നിൽ തന്നെ സച്ചിൻ ഉണ്ടായിരുന്നു. അതിനാൽ, സച്ചിൻ ബേബിയെന്നാൽ മിസ്റ്റർ കൺസിസ്റ്റന്റ് എന്നാണ് അർഥം. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ മത്സരങ്ങളിൽ തുടർച്ചയായി മികവുതെളിയിച്ച സച്ചിന്റെ ദുലീപ് ട്രോഫി അരങ്ങേറ്റത്തിനും ഈ ആഭ്യന്തര സീസൺ സാക്ഷിയായി. ദുലീപ് ട്രോഫി ഫൈനലിൽ ദക്ഷിണമേഖല കിരീടം നേടിയപ്പോൾ പ്ലേയിങ് ഇലവനിൽ സച്ചിനും ഉണ്ടായിരുന്നു.
പ്രായത്തിലല്ല കാര്യം
‘പ്രായം വെറും നമ്പർ’– സച്ചിൻ ബേബിയെന്ന മുപ്പത്തിയഞ്ചുകാരനെ മുന്നോട്ടുനയിക്കുന്നത് ഈ വിശ്വാസമാണ്. കഴിഞ്ഞ സീസണിൽ ഫൈനൽ കളിച്ചതോടെ, ദുലീപ് ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുന്ന പ്രായം കൂടിയ താരങ്ങളിൽ ഒരാളായി സച്ചിൻ മാറി. പൊതുവേ ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ മുപ്പതുകളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുകയും കളി മതിയാക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോൾ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് സച്ചിൻ കടന്നുപോകുന്നത്. 30–ാം വയസ്സിൽ ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മൈക്ക് ഹസിയാണ് ഈ കാര്യത്തിൽ സച്ചിന്റെ റോൾ മോഡൽ.
ഐപിഎൽ വരെ
2009ൽ കേരളത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ സച്ചിൻ, 2013ൽ ഇന്ത്യ എ ടീമിലെത്തി. അതേ വർഷം ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായി. പിന്നീട് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കു വേണ്ടിയും ഈ ഇടംകൈ ബാറ്റർ പാഡണിഞ്ഞു. ഇതിനിടെ 2016ൽ ഇന്ത്യ എ ടീമിലേക്കു വീണ്ടും. കേരളം ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമി ഫൈനൽ റൗണ്ടിൽ കടക്കുന്നത് സച്ചിന്റെ ക്യാപ്റ്റൻസിയിലാണ്.