പരീക്ഷണം വിജയകരം; ട്വന്റി20 ലോകകപ്പ് മുതൽ സ്റ്റോപ് ക്ലോക്ക് നിർബന്ധമാക്കും
Mail This Article
ദുബായ് ∙ ഓവറുകൾക്കിടയിലെ സമയനിഷ്ഠ പാലിക്കാൻ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സ്റ്റോപ് ക്ലോക്ക് നിർബന്ധമാക്കാൻ ഐസിസി തീരുമാനിച്ചു. ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുതൽ സ്റ്റോപ് ക്ലോക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ പതിവാകും. കഴിഞ്ഞ ഡിസംബർ മുതൽ രാജ്യാന്തര മത്സരങ്ങളിൽ ഐസിസി സ്റ്റോപ് ക്ലോക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നു. ഇതിലൂടെ ഏകദിന ക്രിക്കറ്റിൽ 20 മിനിറ്റോളം സമയം ലാഭിക്കാൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ.
Read Also: ഐപിഎൽ രണ്ടാംപാദ മത്സരങ്ങൾ യുഎഇയിൽ? പാസ്പോര്‍ട്ട് ഹാജരാക്കാൻ താരങ്ങൾക്ക് നിർദേശം
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഫീൽഡിങ് ടീം ഒരു ഓവർ ബോളിങ് പൂർത്തിയായി ഒരു മിനിറ്റിനകം അടുത്ത ഓവർ ആരംഭിക്കണമെന്നാണ് നിയമം. ഇതു കർശനമായി നടപ്പാക്കാനാണ് ഗ്രൗണ്ടിൽ സ്റ്റോപ് ക്ലോക്ക് സ്ഥാപിക്കുന്നത്. നിയമം പാലിക്കാത്ത ടീമിന് ഇന്നിങ്സിൽ 2 മുന്നറിയിപ്പുകൾ ലഭിക്കും. തുടർന്നും കുറ്റം ആവർത്തിച്ചാൽ ഓരോ തവണയും 5 റൺസ് പെനൽറ്റി ഈടാക്കും.