ADVERTISEMENT

ഇസ്‍ലാമബാദ്∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി വിവാദത്തിലായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. ഏറെക്കാലമായി ദാവൂദിനെ അറിയാമെന്നും ആളുകൾ കരുതുന്ന പോലുള്ള ഒരു വ്യക്തിയല്ല ദാവൂദ‌െന്നുമാണ് മിയാൻദാദിന്റെ അവകാശവാദം. ദാവൂദിന്റെ മകൾ മഹ്‍റുക് ഇബ്രാഹിം മിയാൻദാദിന്റെ മകന്റെ ഭാര്യയാണ്.

‘‘വർഷങ്ങൾക്കു മുൻപേ തന്നെ എനിക്ക് ദാവൂദിനെ പരിചയമുണ്ട്. അദ്ദേഹത്തിന്റെ മകൾ എന്റെ മകനെ വിവാഹം ചെയ്തതു വലിയ ആദരവാണ്. എന്റെ മരുമകൾ വിദ്യാസമ്പന്നയാണ്. മികച്ച സ്കൂളിലും സർവകലാശാലയിലുമാണ് അവർ പഠിച്ചത്. ദാവൂദിനെ ശരിക്കും മനസ്സിലാക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ആളുകൾ ആ കുടുംബത്തെക്കുറിച്ചു ചിന്തിക്കുന്ന കാര്യങ്ങൾ ശരിയല്ല.’’– മിയാൻദാദ് ഒരു പാക്ക് മാധ്യമത്തോടു പറഞ്ഞു.

വർഷങ്ങളായി ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് ദാവൂദ് ഇബ്രാഹിം. 1993ലെ മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിമാണെന്നാണു കണ്ടെത്തൽ. നേരത്തേ ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റപ്പോൾ മിയാൻദാദിനെ പാക്ക് സർക്കാർ വീട്ടുതടങ്കലിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്നു ദാവൂദിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് മിയാൻദാദ് പ്രതികരിച്ചത്.

Read Also: വനിതകൾക്കെതിരെയുള്ള മനുഷ്യാവകാശലംഘനങ്ങള്‍; അഫ്ഗാൻ പരമ്പര റദ്ദാക്കി ഓസ്ട്രേലിയ

ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് വർഷങ്ങളായി ഇന്ത്യ വാദിക്കുമ്പോഴും, അവിടെയില്ലെന്നാണ് മാറിമാറി വന്ന പാക്ക് സർക്കാരുകളുടെയും സുപ്രധാന ശക്തിയായ പാക്ക് സൈന്യത്തിന്റെയും വാദം. ദാവൂദ് കറാച്ചിയിലുണ്ടെന്ന് അടുത്തിടെ ഒരു ബന്ധു തന്നെ ദേശീയ അന്വേഷണ ഏജൻസിയോടു (എൻഐഎ) വെളിപ്പെടുത്തിയിരുന്നു. മുംബൈ ബോംബാക്രമണത്തോടെയാണ് ദാവൂദ് പൂർണമായും ഇന്ത്യ വിട്ടത്.

ഇന്ത്യൻ ഏജൻസികൾ വ്യാപകമായ അന്വേഷണം നടത്തുന്നതിനിടെ ദാവൂദ് പാക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടെന്നാണ് വിശ്വസനീയമായ വിവരം. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ ഒത്താശയോടെയാണ് ദാവൂദ് ഈ ആക്രമണം നടത്തിയതെന്നും ‘കരാർ പ്രകാരം’ ഐഎസ്ഐ തന്നെ ദാവൂദിന് പാക്കിസ്ഥാനിൽ ഒളിസങ്കേതം ഒരുക്കിയെന്നുമാണു പ്രചാരണം.

English Summary:

Javed Maindad made controversial statement about Dawood Ibrahim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com