ADVERTISEMENT

ജയ്പൂർ∙ ക്യാപ്റ്റൻ സഞ്ജു സാംസൺ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത മത്സരത്തിൽ, 20 റൺസിന് ലക്നൗ സൂപ്പർ ജയന്റ്സിനെ തകർത്ത് രാജസ്ഥാൻ റോയൽസ്. രാജസ്ഥാന്‍ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗവിന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനേ സാധിച്ചുള്ളൂ. 

ലക്നൗവിനായി കെ.എൽ. രാഹുലും (44 പന്തിൽ 58), നിക്കോളാസ് പുരാനും (41 പന്തിൽ 64) അർധ സെഞ്ചറി നേടി. തുടക്കത്തിൽ തന്നെ മൂന്നു വിക്കറ്റു നഷ്ടപ്പെട്ടെങ്കിലും നിക്കോളാസ് പുരാനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ കെ.എൽ. രാഹുൽ ലക്നൗ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. ക്വിന്റൻ ഡി കോക്ക് (നാല്), ദേവ്ദത്ത് പടിക്കൽ (പൂജ്യം), ആയുഷ് ബദോനി (ഒന്ന്) എന്നീ മുന്‍നിര ബാറ്റർമാര്‍ നിരാശപ്പെടുത്തി. മധ്യഓവറുകളിലെ റണ്ണൊഴുക്കു തടയാൻ രാജസ്ഥാൻ പരാജയപ്പെട്ടതോടെ ലക്നൗ സ്കോർ ഉയർന്നു. 13 പന്തുകൾ നേരിട്ട ദീപക് ഹൂഡ 26 റണ്‍സെടുത്തു.

rajasthan-5
കെ.എൽ. രാഹുലും സഞ്ജു സാംസണും. Photo: X@RR

35 പന്തുകളിൽ രാഹുൽ അര്‍ധ സെഞ്ചറി തികച്ചു. സന്ദീപ് ശർമയെറിഞ്ഞ 17–ാം ഓവറിൽ ധ്രുവ് ജുറേൽ ക്യാച്ചെടുത്തു രാഹുലിനെ പുറത്താക്കി. പിന്നാലെയെത്തിയ വമ്പൻ അടികൾക്കു പേരുകേട്ട ഓസീസ് ഓൾറൗണ്ടർ മാർകസ് സ്റ്റോയ്നിസിനെ ആർ. അശ്വിൻ മടക്കി. അവസാന ആറു പന്തുകളിൽ ലക്നൗവിനു ജയിക്കാൻ വേണ്ടിയിരുന്നത് 27 റൺസായിരുന്നു.

20–ാം ഓവർ എറിഞ്ഞ ആവേശ് ഖാന്റെ ആദ്യ പന്ത് വൈഡായി. രണ്ടും മൂന്നും പന്തുകളിൽ റൺസൊന്നും വഴങ്ങാതിരുന്നതോടെ രാജസ്ഥാൻ വിജയമുറപ്പിച്ചു. 20–ാം ഓവറിൽ ആറു റൺസ് മാത്രമാണ് രാജസ്ഥാൻ വഴങ്ങിയത്. ഇന്ത്യന്‍ പേസർമാരായ സന്ദീപ് ശർമയെയും ആവേശ് ഖാനെയും അവസാന ഓവറുകളിലേക്കു മാറ്റിവച്ച സഞ്ജുവിന്റെ തന്ത്രം വിജയമുറപ്പിക്കുന്നതിൽ നിർണായകമായി. റോയൽസിനായി ട്രെന്റ് ബോൾട്ട് രണ്ടു വിക്കറ്റും, നാന്ദ്രെ ബർഗർ, അശ്വിൻ, ചെഹൽ, സന്ദീപ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

burger-4
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന നാന്ദ്രെ ബർഗർ. Photo: X@RR

സഞ്ജുവിന് അർധ സെഞ്ചറി, രാജസ്ഥാൻ നാലിന് 193

രാജസ്ഥാൻ റോയൽസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. സഞ്ജു സാംസൺ അർധ സെഞ്ചറി നേടി പുറത്താകാതെ നിന്നു. 52 പന്തുകളില്‍ 82 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ആറു സിക്സുകൾ മലയാളി താരം ബൗണ്ടറി കടത്തി. റിയാൻ പരാഗ് 29 പന്തിൽ 43 റൺസെടുത്തു. യശസ്വി ജയ്സ്വാൾ (12 പന്തിൽ 24), ധ്രുവ് ജുറെൽ (12 പന്തിൽ 20) എന്നിവരാണു രാജസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. 

buttler-3
ജോസ് ബട്‍ലറും യുസ്‍വേന്ദ്ര ചെഹലും മത്സരത്തിനിടെ. Photo: X@RR

തുടക്കത്തിൽ തന്നെ ജോസ് ബട്‍ലറെ നഷ്ടമായെങ്കിലും സഞ്ജു സാംസണിന്റെ ഉജ്വല ബാറ്റിങ്ങിന്റെ പിൻബലത്തിൽ രാജസ്ഥാൻ മികച്ച സ്കോറിലെത്തുകയായിരുന്നു. 11 റൺസാണ് ജോസ് ബട്‍ലർ സീസണിലെ ആദ്യ മത്സരത്തിൽ നേടിയത്. സഞ്ജുവും ജയ്സ്വാളും കൈകോർത്തതോടെ രാജസ്ഥാൻ സ്കോർ ഉയർന്നു. സ്കോർ 49 ൽ നിൽക്കെ യശസ്വി ജയ്സ്വാളിനെ മുഹ്സിൻ ഖാന്‍ പുറത്താക്കി. വമ്പനടികളുമായി റിയാൻ പരാഗും കളം നിറഞ്ഞതോടെ 64 പന്തുകളിൽ രാജസ്ഥാൻ 100 പിന്നിട്ടു. 

നവീൻ ഉൾ ഹഖിന്റെ പന്തിൽ പകരക്കാരൻ ഹൂഡ ക്യാച്ചെടുത്താണ് പരാഗ് മടങ്ങിയത്. 33 പന്തുകളിൽ സഞ്ജു അർധ സെഞ്ചറി തികച്ചു. വെസ്റ്റിന്‍‍ഡീസ് താരം ഷിമ്രോൺ ഹെറ്റ്മിയർ (അഞ്ച് റൺസ്) നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ രാജസ്ഥാൻ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. അവസാന നാല് ഓവറുകളിൽ 50 റൺസെടുക്കാൻ മാത്രമാണു രാജസ്ഥാൻ താരങ്ങൾക്കു സാധിച്ചത്.

lucknow-2
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ലക്നൗ താരങ്ങൾ. Photo: X@LSG
English Summary:

IPL 2024, Rajasthan Royals vs Lucknow Super Giants Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com