പാണ്ഡ്യയെ ഉപദേശിച്ച് ബുമ്ര, ഇടപെട്ട് രോഹിത്; ചർച്ചയ്ക്കു നിൽക്കാതെ മടങ്ങി മുംബൈ ക്യാപ്റ്റൻ
Mail This Article
മുംബൈ∙ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎൽ മത്സരത്തിനിടെ ജസ്പ്രീത് ബുമ്രയുടെ നിർദേശം കേൾക്കാൻ നിൽക്കാതെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഗുജറാത്തിന്റെ ബാറ്റിങ് അവസാനിച്ച ശേഷം മുംബൈ താരങ്ങൾ ഡ്രസിങ് റൂമിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. ബുമ്ര ഹാർദിക് പാണ്ഡ്യയോട് സംസാരിക്കുന്നുണ്ടെങ്കിലും, ശരി എന്ന് ആംഗ്യം കാട്ടിയ ശേഷം പാണ്ഡ്യ നടന്നകലുകയായിരുന്നു.
ഈ സമയത്ത് ബുമ്രയോടൊപ്പം ചർച്ച ചെയ്യാൻ മുൻ ക്യാപ്റ്റൻ രോഹിത് ശർമയും എത്തി. മത്സരത്തേക്കുറിച്ച് ഇരുവരും സംസാരിച്ചെങ്കിലും പാണ്ഡ്യ ഇതിന്റെ ഭാഗമായില്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മത്സരത്തിൽ ഗുജറാത്തിനെതിരായ ആദ്യ ഓവർ ക്യാപ്റ്റന്‍ പാണ്ഡ്യ തന്നെ എറിഞ്ഞതിനെ മുൻ ക്രിക്കറ്റ് താരങ്ങൾ അടക്കം വിമർശിച്ചിരുന്നു. ജസ്പ്രീത് ബുമ്ര, ലൂക്ക് വുഡ്, ജെറാൾഡ് കോട്സെ എന്നീ 3 സ്പെഷലിസ്റ്റ് പേസർമാർ ടീമിലുണ്ടായിരുന്നിട്ടും പാണ്ഡ്യ തന്നെ ബോളിങ്ങിനെത്തുകയായിരുന്നു.
മത്സരത്തിൽ ഹാർദിക് പാണ്ഡ്യ മൂന്ന് ഓവർ പന്തെറിഞ്ഞപ്പോൾ 30 റൺസാണു വഴങ്ങിയത്. മുംബൈ ക്യാപ്റ്റന് വിക്കറ്റൊന്നും കിട്ടിയതുമില്ല. മൂന്നാം ഓവർ എറിയാനെത്തിയ ബുമ്രയാണ് സാഹയെ പുറത്താക്കി മുംബൈയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. നാലോവറുകള്‍ പൂർത്തിയാക്കിയ ബുമ്ര മൂന്നു വിക്കറ്റുകൾ നേടിയിരുന്നു. ആദ്യ മത്സരത്തിൽ ആറു റൺസിനായിരുന്നു ഗുജറാത്ത് ടൈറ്റൻസിന്റെ വിജയം.