ബാറ്റർമാരുടെ വെടിക്കെട്ട്, ബോളർമാരുടെ കടുംവെട്ട്, എം.എസ്.ധോണിയുടെ ഫ്ലയിങ് ക്യാച്ചും !
Mail This Article
ചെന്നൈ ∙ ആദ്യം ബാറ്റർമാരുടെ വെടിക്കെട്ട്, പിന്നാലെ ബോളർമാരുടെ കടുംവെട്ട്, ഇടയ്ക്ക് എം.എസ്.ധോണിയുടെ ഫ്ലയിങ് ക്യാച്ചും ! സ്വന്തം തട്ടകത്തിൽ അടിമുടി ആറാടിയ ചെന്നൈ സൂപ്പർ കിങ്സ്, ഐപിഎൽ 17–ാം സീസണിൽ തങ്ങളുടെ രണ്ടാം ജയവും ആധികാരികമായിത്തന്നെ സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റൻസിനെതിരെ 63 റൺസിനായിരുന്നു നിലവിലെ ചാംപ്യൻമാരുടെ വിജയം. സ്കോർ: ചെന്നൈ 20 ഓവറിൽ 6ന് 206. ഗുജറാത്ത് 20 ഓവറിൽ 8ന് 143. ചെന്നൈ ബാറ്റർ ശിവം ദുബെയാണ് (23 പന്തിൽ 51) പ്ലെയർ ഓഫ് ദ് മാച്ച്.
ചെന്നൈ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത്, മത്സരത്തിന്റെ ഒരു ഘട്ടത്തിൽപോലും വിജയപ്രതീക്ഷ നൽകിയില്ല. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (8) പുറത്താക്കിയ ദീപക് ചഹറാണ് ഗുജറാത്തിനെ ആദ്യം ഞെട്ടിച്ചത്. പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്തിയ ചെന്നൈ ബോളർമാർ ഗുജറാത്തിനെ വരിഞ്ഞുകെട്ടി.
ബാറ്റിങ്ങിന് ഇറങ്ങിയില്ലെങ്കിലും ഉജ്വലമായ ഒരു ഡൈവിങ് ക്യാച്ചിലൂടെ ഗുജറാത്ത് താരം വിജയ് ശങ്കറിനെ (12) പുറത്താക്കിയ എം.എസ്.ധോണി, ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്കു സ്വപ്നതുല്യമായ തുടക്കമാണ് ഓപ്പണർ രചിൻ രവീന്ദ്ര (20 പന്തിൽ 46) നൽകിയത്. പിന്നാലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ശിവം ദുബെയും (23 പന്തിൽ 51) കത്തിക്കയറിയതോടെ ചെന്നൈ ടോട്ടൽ അനായാസം 200 കടന്നു.