ലേലത്തിൽ വിളിച്ചെടുത്തിട്ടും ടീമിനു വേണ്ട, പഞ്ചാബ് കിങ്സിനായി തിളങ്ങി ‘ആളുമാറിയെത്തിയ’ ശശാങ്ക്
Mail This Article
ബെംഗളൂരു∙ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി തിളങ്ങി താരലേലത്തിൽ ആളുമാറി ടീമിലെടുത്ത ശശാങ്ക് സിങ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിലാണ് താരം ബാറ്റിങ്ങിൽ ഗംഭീര പ്രകടനം നടത്തിയത്. പഞ്ചാബിനായി ഏഴാമതു ബാറ്റിങ്ങിന് ഇറങ്ങിയ താരം എട്ട് പന്തിൽ 21 റൺസെടുത്തു. രണ്ടു സിക്സുകളും താരം ഗാലറിയിലേക്കു പായിച്ചു.
32 വയസ്സുകാരനായ ശശാങ്ക് സിങ്ങിനെ പഞ്ചാബ് അബദ്ധത്തിൽ ടീമിലെടുക്കുകയായിരുന്നു. 19 വയസ്സുകാരനായ യുവ ഓൾ റൗണ്ടർ ശശാങ്ക് സിങ് ആണെന്നു തെറ്റിദ്ധരിച്ചാണ്, ലേലത്തിൽ 32 വയസ്സുകാരനെ വാങ്ങിയത്. അബദ്ധം മനസ്സിലായതോടെ പിൻവാങ്ങണമെന്ന് പഞ്ചാബ് പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ അത് അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടാണു ലേലം നയിച്ച മല്ലിക സാഗർ എടുത്തത്. ഇതോടെ ശശാങ്ക് സിങ്ങിനെക്കൂടി പഞ്ചാബിന് ടീമിൽ എടുക്കേണ്ടിവന്നു.
ആഭ്യന്തര ക്രിക്കറ്റിൽ ഛത്തീസ്ഗഡിന്റെ താരമാണ് ശശാങ്ക് സിങ്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയാണ് ലേലത്തിൽനിന്നു താരത്തിന് ലഭിച്ചത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലു വിക്കറ്റിനാണ് ആര്‍സിബി വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിങ്സ് ആറു വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ ആർസിബി ആറു വിക്കറ്റ് നഷ്ടത്തിൽ 19.2 ഓവറിൽ വിജയത്തിലെത്തി.