‘ആരാധക പോരാട്ടം സിനിമയിലേതുപോലെ, ഇവിടെ സച്ചിൻ ഗാംഗുലിക്കു കീഴിൽ കളിച്ചിട്ടുണ്ട്’
Mail This Article
മുംബൈ∙മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ ആരാധകർ നടത്തുന്ന പ്രതിഷേധങ്ങൾ അതിരുവിട്ടെന്നു രാജസ്ഥാൻ റോയൽസ് താരം ആർ. അശ്വിൻ. ആരാധകർ തമ്മിൽ നടത്തുന്ന പോരാട്ടം സിനിമാ സംസ്കാരത്തിലേതുപോലെയാണെന്നും വളരെ മോശം കാര്യങ്ങളാണു നടക്കുന്നതെന്നും അശ്വിൻ ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ‘‘സച്ചിൻ തെൻഡുൽക്കർ ഗാംഗുലിയുടെ ക്യാപ്റ്റൻസിക്കു കീഴിൽ കളിച്ചിട്ടുണ്ട്. ഇവർ രണ്ടു പേരും രാഹുൽ ദ്രാവിഡിനു കീഴിൽ കളിച്ചിട്ടുണ്ട്. ഈ മൂന്നു പേരും അനിൽ കുംബ്ലെയ്ക്കു കീഴിലും അവരെല്ലാം എം.എസ്. ധോണി ക്യാപ്റ്റനായപ്പോഴും കളിച്ചിട്ടുണ്ട്.’’– അശ്വിൻ വ്യക്തമാക്കി.
‘‘ധോണിക്കു കീഴിൽ കളിക്കുമ്പോൾ ഈ പറഞ്ഞ താരങ്ങളെല്ലാം ക്രിക്കറ്റിലെ ഇതിഹാസങ്ങളായിരുന്നു. ഒരുമിച്ചാണു നമ്മളെല്ലാം കളിക്കേണ്ടത്’’– അശ്വിൻ വ്യക്തമാക്കി. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ മത്സരത്തിൽ സ്റ്റേഡിയത്തിൽവച്ച് ഹാർദിക് പാണ്ഡ്യയ്ക്കെതിരെ ആരാധകർ ചാന്റ് മുഴക്കിയിരുന്നു. ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടിൽവച്ചാണ് മുൻ ക്യാപ്റ്റൻ കൂടിയായ പാണ്ഡ്യയെ ആരാധകർ നാണം കെടുത്തിയത്. ഹാർദിക് പാണ്ഡ്യ പന്തെറിയുമ്പോൾ രോഹിത് ശർമയുടെ പേര് ഉറക്കെ വിളിക്കുകയാണ് ആരാധകർ ചെയ്തത്.
രോഹിത് ശർമയുടെ ആരാധകരും ഹാർദിക്കിനെതിരെ തിരിഞ്ഞു. രണ്ടാം മത്സരത്തിനായി മുംബൈ ഇറങ്ങിയപ്പോൾ ഹൈദരാബാദിൽവച്ചും ആരാധകർ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ സ്റ്റേഡിയത്തിൽവച്ച് ചാന്റുകൾ ഉയർത്തി. ഹാർദിക്കിന്റെ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിനെതിരെ സമൂഹമാധ്യമത്തില്‍ സൈബർ ആക്രമണവും ഉണ്ടായി. സംഭവത്തിൽ ഇതുവരെ പാണ്ഡ്യയോ, നടാഷയോ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽവച്ചാണ് മുംബൈയുടെ അടുത്ത മത്സരം.
സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ് എതിരാളികൾ. ഹോം ഗ്രൗണ്ടിൽവച്ച് സ്വന്തം ആരാധകർ തന്നെ ക്യാപ്റ്റനെതിരെ തിരിയുമോയെന്ന് മുംബൈ മാനേജ്മെന്റിന് ആശങ്കയുണ്ട്. അതിനിടെ മുംബൈ ക്യാംപിൽ താരങ്ങൾ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. രോഹിത് ശർമയെയും ഹാർദിക് പാണ്ഡ്യയെയും പിന്തുണയ്ക്കുന്ന രണ്ടു വിഭാഗങ്ങളായാണു താരങ്ങളുള്ളതെന്നാണു വിവരം.