‘വിരാട് കോലി ഒറ്റയ്ക്ക് എന്തൊക്കെ ചെയ്യും? പിന്തുണച്ചിരുന്നെങ്കിൽ സ്കോർ 120 കടക്കുമായിരുന്നു’
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലിയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ബെംഗളൂരു ഏഴു വിക്കറ്റ് തോൽവി വഴങ്ങിയതോടെയാണു സുനില്‍ ഗാവസ്കര്‍ നിലപാടു വ്യക്തമാക്കിയത്. കൊൽക്കത്തയ്ക്കെതിരെ അർധ സെഞ്ചറി നേടിയ വിരാട് കോലിക്കു (83 റൺസ്) മാത്രമാണു ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചത്. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് മത്സരത്തിൽ ആർസിബി നേടിയത്. പക്ഷേ 16.5 ഓവറിൽ കൊൽക്കത്ത വിജയത്തിലെത്തി.
കോലി ഒറ്റയ്ക്കാണു ടീമിനു വേണ്ടി പൊരുതുന്നതെന്നാണ് ഗാവസ്കറിന്റെ പക്ഷം. ‘‘കോലി ഒറ്റയ്ക്ക് എന്തൊക്കെ ചെയ്യുമെന്നു നിങ്ങൾ പറയൂ. ആരെങ്കിലും അദ്ദേഹത്തിനു പിന്തുണയുമായി ഒപ്പമുണ്ടാകണം. അങ്ങനെയുണ്ടായിരുന്നെങ്കിൽ 83 ന് പകരം കോലി 120 റൺസെടുക്കുമായിരുന്നു. ഒരാൾ മാത്രം വിചാരിച്ചതുകൊണ്ട് ഇവിടെ കളി ജയിപ്പിക്കാൻ പറ്റില്ല. ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്.’’– സുനിൽ ഗാവസ്കർ വ്യക്തമാക്കി.
നാലു വീതം സിക്സുകളും ഫോറുകളുമാണ് കോലി കൊൽക്കത്തയ്ക്കെതിരെ ബൗണ്ടറി കടത്തിയത്. 21 പന്തിൽ 33 റൺസെടുത്ത കാമറൂൺ ഗ്രീനാണു ആർസിബി നിരയില്‍ തിളങ്ങിയ മറ്റൊരു താരം. മൂന്നു മത്സരങ്ങളിൽനിന്ന് 181 റൺസ് വിരാട് കോലി ആർസിബിക്കു വേണ്ടി നേടി. മൂന്ന് മത്സരങ്ങളിൽ രണ്ടും തോറ്റ ബെംഗളൂരു പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.