ADVERTISEMENT

ഡൽഹി ക്യാപിറ്റൽസ് ആരാധകർ ഹാപ്പി, ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കും സന്തോഷം. മൊത്തം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കാണെങ്കിൽ ആനന്ദ നിർവൃതി... അത്തരമൊരു മത്സരമാണ് ഞായറാഴ്ച ഡൽഹിയും ചെന്നൈയും തമ്മിൽ നടന്നത്. രണ്ടു വിക്കറ്റ് കീപ്പർമാരുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച മത്സരത്തിൽ ആരാധകർ കണ്ടു, പഴയ അതേ ചാരുതയിൽ സിക്സർ പായിക്കുന്ന ഋഷഭ് പന്തിനെ... ബോളർമാരുടെ പേടി സ്വപ്നമായിരുന്ന വിന്റേജ് ധോണിയെ... ഇരുവരുടെയും വെടിക്കെട്ടിനിടയ്ക്ക് ആരാധകരുടെ ചർച്ചകളിൽ ഡൽഹിയുടെ കന്നിജയം പോലും താഴെപ്പോയി.

ഇടവേള ഒന്നര വർഷം

2022 ഡിസംബറിലെ കാർ അപകടത്തിനുശേഷമുള്ള ഋഷഭ് പന്തിന്റെ തിരിച്ചുവരവാണ് ഈ ഐപിഎൽ. ഏകദേശം ഒന്നര വർഷത്തെ ഇടവേള. ആദ്യ രണ്ടു മത്സരങ്ങളിലും താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഋഷഭ്, ചെന്നൈയ്ക്കെതിരെ വൺഡൗൺ ഇറങ്ങിയാണ് പഴയ ഫോം തിരിച്ചു പിടിച്ചത്. ആരാധകർ കാണാൻ കൊതിച്ച പന്ത് സ്റ്റൈലിലുള്ള 3 സിക്സറുകളും 4 ഫോറുകളും അകമ്പടിയേകിയ ഇന്നിങ്സിൽ 32 പന്തിൽ 51 റൺസാണ് പിറന്നത്. ‘പരുക്കൻ കാല’ത്തെ മനക്കരുത്തോടെ നേരിട്ട് താരം നടത്തിയ കഠിനാധ്വാനമാണ് ഈ തിരിച്ചുവരവിന്റെ രഹസ്യം. എന്തുസംഭവിച്ചാലും കളിക്കളത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നതായി മത്സരശേഷം പന്ത് പറഞ്ഞു.  പുതിയ പന്തിനെ കണ്ടാലറിയാം, തന്റെ ശരീരത്തിൽ അദ്ദേഹം എന്തുമാത്രം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന്. വടിവച്ച് കുത്തി നടക്കുന്നതും പിന്നെ വടിയില്ലാതെ അടിവച്ച് നടക്കുന്നതും പതിയെ ഓടുന്നതുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ കണ്ട ആരാധകരുടെ മനസ്സുനിറയ്ക്കുന്ന കാഴ്ചയാണ് നല്ല ഫിറ്റായി മുന്നിൽനിൽക്കുന്ന പന്ത്. ഇതേ ഫോമിൽ കളിക്കാനായാൽ ബാക്കപ് കീപ്പറായെങ്കിലും പന്ത് ഇന്ത്യൻ ട്വന്റി20 ലോകകപ്പ് ടീമിലും കാണും.

ഇടവേള ഒരു വർഷം

കഴിഞ്ഞ ഐപിഎലിൽ കപ്പുമായി മടങ്ങിയ എം.എസ്.ധോണി പിന്നെ സ്വന്തം ഫാംഹൗസിൽ കൃഷിപ്പണിയും മുട്ടിനു നടത്തിയ ശസ്ത്രക്രിയയുമൊക്കെയായി ബാറ്റു തൊട്ടിട്ടില്ല. ക്യാപ്റ്റൻസിയുടെ ഭാരമില്ലാതെ ബാറ്റിങ്ങിൽ താഴേയ്ക്കിറങ്ങിയ ‘തലയ്ക്ക്’ മൂന്നാം മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചു. ധോണിയുടെ ഒരു സിക്സറെങ്കിലും കാണാൻ കാത്തിരുന്ന ആരാധകരെ വിരുന്നൂട്ടിയത് 3 സിക്സറും 4 ഫോറുമാണ്. അവസാന ഓവറിൽ ആൻറിച് നോർട്യയ്ക്കെതിരെ അടിച്ചെടുത്തത് 20 റൺസ്. മിഡ്‌വിക്കറ്റിലൂടെ നേടിയ ഒറ്റക്കയ്യൻ സിക്സും എക്സ്ട്രാ കവറിനു മുകളിലൂടെ പറത്തിയ കൂറ്റൻ സിക്സുമെല്ലാം പഴയ വിഡിയോ ആവർത്തിച്ചു കാണുന്ന രസം പകരുന്നതായിരുന്നു.ഐപിഎലിൽ 19, 20 ഓവറുകളിൽ അടിച്ച സിക്സറുകളുടെ എണ്ണം ധോണി 100 തികച്ചു. 57 സിക്സറോടെ കയ്റൻ പൊള്ളാർഡാണ് രണ്ടാം സ്ഥാനത്ത്. 

ഋഷഭ് പന്തിന് പിഴ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ ചുമത്തി. മത്സരത്തിൽ ഡൽഹി 20 റൺസിന് ജയിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ഡൽഹി ഡേവിഡ് വാർണറുടെയും (52) പന്തിന്റെയും (51) അർധ സെഞ്ചറികളുടെ മികവിൽ 20 ഓവറിൽ 5ന് 191 റൺസെടുത്തപ്പോൾ ചെന്നൈയുടെ മറുപടി 20 ഓവറിൽ 6ന് 171ൽ അവസാനിച്ചു. എം.എസ്.ധോണിയുടെ വെടിക്കെട്ടിനും (16 പന്തിൽ 37) ചെന്നൈയെ വിജയത്തിലെത്തിക്കാനായില്ല.

English Summary:

Fans celebrate MS Dhoni, Rishabh Pant return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com