ADVERTISEMENT

മുംബൈ ∙ ബോളർമാർ അടക്കിവാണ ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ റിയാൻ പരാഗിന്റെ പക്വതയാർന്ന ഇന്നിങ്സിന്റെ (39 പന്തിൽ 54 നോട്ടൗട്ട്) ബലത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 6 വിക്കറ്റ് ജയം. സ്കോർ: മുംബൈ 20 ഓവറിൽ 9ന് 125. രാജസ്ഥാൻ 15.3 ഓവറിൽ 4ന് 127. മൂന്ന് വിക്കറ്റുമായി മുംബൈ ടോപ് ഓർഡറിനെ തകർത്ത പേസർ ട്രെന്റ് ബോൾട്ടാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ബോൾട്ടിളക്കി

പവർപ്ലേ ഓവറുകളിൽ ബാറ്റർമാരുടെ പേടിസ്വപ്നമാകുന്ന പതിവ് ഇക്കുറിയും ട്രെന്റ് ബോൾട്ട് തെറ്റിച്ചില്ല. ആദ്യ ഓവറിലെ‍ അഞ്ചാം പന്തിൽ രോഹിത് ശർമയെയും (0) തൊട്ടടുത്ത പന്തിൽ നമൻ ദിറിനെയും (0) പുറത്താക്കിയ ബോൾട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈയെ ഞെട്ടിച്ചു. ആദ്യ ഓവർ അവസാനിക്കുമ്പോൾ 2ന് ഒരു റൺ എന്നതായിരുന്നു മുംബൈ സ്കോർ.

തന്റെ അടുത്ത ഓവറിൽ ഡെവാൾഡ് ബ്രെവിസിനെയും (0) മടക്കിയ ബോൾട്ട് മത്സരത്തിൽ രാജസ്ഥാന്റെ ആധിപത്യം ഉറപ്പിച്ചു. തൊട്ടടുത്ത ഓവറിൽ ഇഷൻ കിഷനെ നാന്ദ്രെ ബർഗർ പുറത്താക്കിയതോടെ 4ന് 20 എന്ന സ്കോറിലേക്ക് മുംബൈ വീണു. അഞ്ചാം വിക്കറ്റിൽ 36 പന്തിൽ 56 റൺസ് കൂട്ടിച്ചേർത്ത തിലക് വർമ (29 പന്തിൽ 32)– ഹാർദിക് പാണ്ഡ്യ (21 പന്തിൽ 34) സഖ്യമാണ് മുംബൈയെ കൂട്ടത്തകർച്ചയിൽ നിന്നു കരകയറ്റിയത്. എന്നാൽ ഹാർദിക്കിനെ മടക്കിയ യുസ്‌വേന്ദ്ര ചെഹൽ മുംബൈയെ വീണ്ടും പ്രതിരോധത്തിലാക്കി.

പിന്നാലെ തിലകും ചെഹലിനു വിക്കറ്റ് നൽകി മടങ്ങിയതോടെ മുംബൈ സ്കോർ 100 കടക്കില്ലെന്നു തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ ടിം ഡേവിഡ് (17) നടത്തിയ ചെറുത്തുനിൽപാണ് ആതിഥേയരെ 125 റൺസിൽ എത്താൻ സഹായിച്ചത്. ബോൾട്ട് 4 ഓവറിൽ 22 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ചെഹൽ 4 ഓവറിൽ 11 റൺസ് വിട്ടുകൊടുത്താണ് 3 വിക്കറ്റ് നേടിയത്.

മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും രാജസ്ഥാൻ ക്യാപ്റ്റന്‍ സഞ്ജു സാംസണും ടോസിനിടെ. Photo: X@IPL
മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും രാജസ്ഥാൻ ക്യാപ്റ്റന്‍ സഞ്ജു സാംസണും ടോസിനിടെ. Photo: X@IPL

പരാഗ് പവർ

മുംബൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ (10) നഷ്ടമായി. യുവതാരം ക്വനെ മപാകയ്ക്കായിരുന്നു വിക്കറ്റ്. വൈകാതെ ക്യാപ്റ്റൻ സഞ്ജു സാംസണെയും (12) ജോസ് ബട്‌ലറെയും (13) മടക്കിയ ആകാശ് മധ്‌വാൾ രാജസ്ഥാനെ ഞെട്ടിച്ചു.

എന്നാൽ ഒരറ്റത്ത് ക്ഷമയോടെ ബാറ്റ് ചെയ്ത പരാഗ്, നല്ല പന്തുകൾ പ്രതിരോധിച്ചും മോശം പന്തുകൾ തിരഞ്ഞുപിടിച്ച് ആക്രമിച്ചും സ്കോർ ബോർഡ് മുന്നോട്ടുനീക്കി. ഒടുവിൽ ജെറാൾഡ് കോട്സെ എറിഞ്ഞ പതിനാറാം ഓവറിൽ തുടർച്ചയായ 3 ബൗണ്ടറികൾ നേടിയ പരാഗ്, രാജസ്ഥാന് ജയം നേടിക്കൊടുത്തു.

17

ഐപിഎലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിനു പുറത്താകുന്ന താരം എന്ന റെക്കോർഡിൽ ദിനേഷ് കാർത്തിക്കിന് ഒപ്പമെത്തി രോഹിത് ശർമ. 17 തവണയാണ് ഇരുവരും ഇതുവരെ പൂജ്യത്തിനു പുറത്തായത്.

English Summary:

Rajasthan Royals beat Mumbai Indians in IPL 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com