ADVERTISEMENT

വിശാഖപട്ടണം∙ പറ്റുന്നതു പോലെയൊക്കെ ശ്രമിച്ചു; പക്ഷേ ഡൽഹിക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു കൊൽക്കത്ത ഉയർത്തിയ റൺമല. ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 106 റൺസിന്റെ കൂറ്റൻ ജയം. കൊൽക്കത്ത ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ‍ഡൽഹിയുടെ ഇന്നിങ്സ് 17.2 ഓവറിൽ 166 റൺസിൽ അവസാനിച്ചു. സീസണിൽ കൊൽക്കത്തയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. ഉയർന്ന റൺറേറ്റോടെ അവർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ഋഷഭ് പന്ത് (25 പന്തിൽ 55), ട്രിസ്റ്റൻ സ്റ്റബ്സ് (32 പന്തിൽ 54) എന്നിവർ ഡൽഹിക്കായി പൊരുതി. കൊൽക്കത്തയ്ക്കായി വൈഭവ് അറോറ, വരുണ്‍ ചക്രവർത്തി എന്നിവർ മൂന്നു വിക്കറ്റ് വീതവും മിച്ചൽ സ്റ്റാർക്ക് രണ്ടും ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ, പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ ഡൽഹിയുടെ നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു.

അഞ്ചാം വിക്കറ്റിൽ പന്തും സ്റ്റബ്സും ചേർന്നു നേടിയ 93 റൺസാണ് ഡൽഹിയെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. അഞ്ച് സിക്സും നാലും ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. തിരിച്ചുവരവ് സീസണിൽ പന്തിന്റെ തുടർച്ചയായ രണ്ടാം ഫിഫ്റ്റിയാണ് ഇത്. ചെന്നൈയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലും പന്ത് അർധസെഞ്ചറി തികച്ചിരുന്നു. തോൽവിയിലും ഡൽഹിക്ക് ആശ്വസിക്കാനുള്ളതും ക്യാപ്റ്റന്റെ ഈ ഫോം തന്നെ. സ്റ്റബ്സിനെ കൂടാതെ ഓപ്പണർമാരായ ഡേവിഡ് വാർണർ (13 പന്തിൽ 18), പൃഥ്വി ഷാ (7 പന്തിൽ 10) എന്നിവർ മാത്രമാണ് ഡൽഹി നിരയിൽ രണ്ടക്കം കടന്നത്.

∙ ‘നര‘ആറാട്ട്’

എന്താ ഇപ്പോ സംഭവിച്ചേ... എന്ന് അന്തംവിട്ട നിലയിലായിരുന്നു ‍ഡൽഹി ബോളർമാർ. തലവിലങ്ങും സിക്സർ പാഞ്ഞപ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനെ അവർക്ക് സാധിച്ചുള്ളൂ. വിശാഖപട്ടണം സ്റ്റേഡിയത്തിൽ ബാറ്റർമാർ അടിച്ചു കസറിയപ്പോൾ ഡൽഹി ക്യാപ്റ്റിൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത കുറിച്ചത് 272 റൺസ്. അർധസെഞ്ചറി തികച്ച സുനിൽ നരെയ്ൻ (39 പന്തിൽ 85), അംഗൃഷ് രഘുവംശി (27 പന്തിൽ 54), ആന്ദ്രെ റസ്സൽ (19 പന്തിൽ 41 ) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് കരുത്തായത്.  ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലാണിത്. മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് ഈ വർഷം കുറിച്ച 277 റൺസാണ് ഉയർന്ന ടോട്ടൽ.

അർധസെഞ്ചറി തികച്ച സുനിൽ നരെയ്‌ന്റെ ആഹ്ലാദം. ചിത്രം: X/KKR
അർധസെഞ്ചറി തികച്ച സുനിൽ നരെയ്‌ന്റെ ആഹ്ലാദം. ചിത്രം: X/KKR

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു തുടക്കം മുതൽ അവരുടെ ബാറ്റിങ്. ഖലീൽ അഹമ്മദ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഫോർ അടിച്ച് ഫിലിപ് സോൾട്ട് (12 പന്തിൽ 18) ആണ് വെട്ടികെട്ടിന് തിരികൊളുത്തിയത്. നാല് ഫോറടിച്ച സോൾട്ട് അഞ്ചാം ഓവറിൽ പുറത്തായെങ്കിലും നരെയ്നും രഘുവംശിയും ചേർന്ന് ആക്രമണം ഏറ്റെടുക്കുകയായിരുന്നു. നാലാം ഓവറിൽ ഇഷാന്ത് ശർമയ്ക്കെതിരെ മൂന്നു സിക്സും രണ്ടു ഫോറും സഹിതം 26 റൺസാണ് നരെയ്ൻ അടിച്ചുകൂട്ടിയത്. ആകെ ഏഴു സിക്സും ഏഴു ഫോറുമാണ് നരെയ്‌ന്റെ ബാറ്റിൽനിന്നു പിറന്നത്. 21 പന്തിൽ നരെയ്ൻ അർധസെഞ്ചറി തികച്ചു.

പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ കൊൽക്കത്ത സ്കോർ 88 റൺസിലെത്തി. ഐപിഎലിൽ കൊൽക്കത്തയുടെ രണ്ടാമത്തെ വലിയ പവർപ്ലേ സ്കോറാണിത്. മറുവശത്ത് അംഗൃഷ് രഘുവംശിയും നരെയ്ൻ മികച്ച കൂട്ടായി. മൂന്നു സിക്സും അഞ്ച് ഫോറുമാണ് രഘുവംശി അടിച്ചത്. ബെംഗളൂരുവിനെതിരെ ഐപിഎലിൽ അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും ആദ്യമായാണ് രഘുവംശി ബാറ്റിങ്ങിനിറങ്ങിയത്. കൊൽക്കത്തയ്ക്കായി അർധസെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് അംഗൃഷ് രഘുവശി. ശുഭ്മാൻ ഗില്ലാണ് ഒന്നാമത്. രണ്ടാം വിക്കറ്റിൽ നരെയ്നും രഘുവംശിയും ചേർന്ന് 104 റൺസ് കൂട്ടിച്ചേർത്തു. പത്താം ഓവറിൽ കൊൽക്കത്ത സ്കോർ 135ൽ എത്തി.

13–ാം ഓവറിൽ നരെയ്നെ പുറത്താക്കി മിച്ചൽ മാർഷാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ തന്നെ രഘുവംശിയെ നോർട്ട്യയും പുറത്താക്കി. പിന്നീടെത്തിയ ആന്ദ്രെ റസ്സലും മോശമാക്കിയില്ല. മൂന്നു സിക്സും നാലും ഫോറും അടങ്ങുന്നതായും റസ്സലിന്റെ ഇന്നിങ്സ്. റിങ്കു സിങ് (8 പന്തിൽ 26) മൂന്നു സിക്സും ഒരു ഫോറും അടിച്ചു. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടതാണ് ഉയർന്ന ടോട്ടൽ എന്ന റെക്കോർഡ് കൊൽക്കത്തയ്ക്ക് നേടാനാകാതെ പോയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (11 പന്തിൽ 18), വെങ്കടേഷ് അയ്യർ‌ (2 പന്തിൽ 5*), രമൺദീപ് സിങ് (2 പന്തിൽ 2), മിച്ചൽ സ്റ്റാർക് (1 പന്തിൽ 1*) എന്നിങ്ങനെയാണ് മറ്റു കൊൽക്കത്ത ബാറ്റർമാരുടെ സ്കോറുകൾ. ഡൽഹിക്കായി നോർട്ട്യ മൂന്നു വിക്കറ്റും ഇഷാന്ത് ശർമ രണ്ടു വിക്കറ്റും ഖലീൽ അഹമ്മദ്, മിച്ചൽ  മാർഷ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. 

English Summary:

IPL 2024, Delhi Capitals vs Kolkata Knight Riders Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com