‘മയങ്ക് യാദവ് പാക്ക് പേസറുടെ വിഡിയോ കാണുന്നു, പിന്നിൽ ബിസിസിഐ’; വിചിത്ര ആരോപണം
Mail This Article
മുംബൈ∙ ലക്നൗ സൂപ്പർ ജയന്റ്സ് താരം മയങ്ക് യാദവിനെതിരെ വിചിത്ര ആരോപണങ്ങളുയർത്തി പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകൻ. ട്വന്റി20 ലോകകപ്പിനായി തയാറെടുക്കാൻ മയങ്ക് യാദവിന് ബിസിസിഐ പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫിന്റെ വിഡിയോ കാണിച്ചുകൊടുക്കുന്നുണ്ടെന്നാണ് എക്സ് പ്ലാറ്റ്ഫോമിൽ ഫരീദ് ഖാൻ ഉന്നയിച്ച ആരോപണം. പാക്കിസ്ഥാന്റെ മുൻ പരിശീലകനായിരുന്ന മോണി മോർക്കൽ ലക്നൗ ടീമിനൊപ്പമുണ്ടെന്നും, ലോകകപ്പിൽ ബാബർ അസമിനെയും സയിം അയൂബിനെയും പുറത്താക്കാൻ മയങ്ക് യാദവിനെ റെഡിയാക്കുകയാണെന്നും ഇയാൾ ആരോപിച്ചു.
2024 ഐപിഎല്ലിന്റെ കണ്ടെത്തലുകളിലൊന്നായ മയങ്ക് യാദവ് ഡൽഹി സ്വദേശിയാണ്. കഴിഞ്ഞ സീസണുകളിൽ താരം ലക്നൗ സൂപ്പർ ജയന്റ്സിനൊപ്പമുണ്ടായിരുന്നെങ്കിലും പരുക്കു കാരണം കളിക്കാൻ സാധിച്ചിരുന്നില്ല. 2024 സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും പഞ്ചാബ് കിങ്സിനെതിരെയും കളിച്ച താരം രണ്ടു കളികളിലും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി കളിയിലെ താരമായി. 150 കിലോമീറ്ററിനു മുകളിൽ വേഗതയിൽ തുടർച്ചയായി പന്തെറിയുന്ന താരം അധികം വൈകാതെ ഇന്ത്യൻ ടീമിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിലാണു കളിക്കുന്നത്. ജൂൺ ഒൻപതിന് ന്യൂയോർക്കിലാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ മത്സരം. ജൂൺ 12 ന് ആതിഥേയരായ യുഎസിനെതിരെയും ഇന്ത്യ കളിക്കും. ഐപിഎല്ലിനു പിന്നാലെയാണ് ലോകകപ്പെന്നതിനാൽ, മികച്ച പ്രകടനം തുടർന്നാൽ മയങ്കിന് ടീം ഇന്ത്യയിൽ ഇടം നേടാൻ സാധിച്ചേക്കും.
‘‘ഇന്ത്യയ്ക്കായി കളിക്കുകയെന്നതാണ് എന്റെ സ്വപ്നം. ഐപിഎല്ലിലെ പ്രകടനം അതിന്റെ തുടക്കം മാത്രമാണ്. ഞാൻ കൃത്യമായ ഭക്ഷണ ക്രമം പിന്തുടരുന്നുണ്ട്. നന്നായി ഉറങ്ങുകയും പരിശീലിക്കുകയും ചെയ്യുന്നു. വേഗതയോടെ പന്തെറിയണമെങ്കില്‍ നമ്മൾ ഒരുപാടു കാര്യങ്ങളിൽ കൃത്യത വരുത്തേണ്ടതുണ്ട്.’’– മയങ്ക് യാദവ് മാധ്യമങ്ങളോടു പ്രതികരിച്ചു.