‘ക്യാപ്റ്റൻസി ഏറ്റെടുക്കേണ്ടിവരുമെന്ന് 2022ൽ തന്നെ ധോണി പറഞ്ഞിരുന്നു’; വെളിപ്പെടുത്തലുമായി ഋതുരാജ്
Mail This Article
ചെന്നൈ ∙ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻസി ഏറ്റെടുക്കേണ്ടി വരുമെന്ന് 2022ൽ തന്നെ മുൻ ക്യാപ്റ്റൻ എം.എസ്.ധോണി പറഞ്ഞിരുന്നുവെന്ന് ഋതുരാജ് ഗയ്ക്‌വാദ്. ക്യാപ്റ്റൻസി ഏറ്റെടുക്കാനായി തയാറായിരക്കണമെന്ന് അന്നുതന്നെ ധോണി പറഞ്ഞിരുന്നു. അതിനാൽ ഇത്തവണ ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും ഋതുരാജ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരായ മത്സര ശേഷം പ്രസന്റേഷൻ സെറിമണിയിലായിരുന്നു ചെന്നൈ ക്യാപ്റ്റൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘ക്യാപ്റ്റൻസി മാറുന്നതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളൊന്നും ടീം ക്യാംപിൽ ഉണ്ടായിരുന്നില്ല. ചെന്നൈ ടീമിനകത്ത് എപ്പോഴും ലളിതമായാണ് കാര്യങ്ങൾ നടക്കുന്നത്. എന്നാൽ പുറത്തുനിന്ന് നോക്കുന്നവർക്ക് എന്തൊക്കെയോ വലിയ കാര്യം നടക്കുന്നതു പോലെ തോന്നിയേക്കാം. 2022ൽ തന്നെ ധോണി എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. അടുത്ത സീസണില്ല, പക്ഷേ അതു കഴിഞ്ഞ് ക്യാപ്റ്റൻസി ഏറ്റെടുക്കേണ്ടിവരുമെന്നും അതിനു തയാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതുപ്രകാരം ഞാന്‍ നേരത്തെ തന്നെ തയാറായിരുന്നു. ടീം മാനേജ്മെന്റ് പ്രഖ്യാപനം നടത്തിയപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല’’ –ഋതുരാജ് പറഞ്ഞു.
ഐപിഎൽ 17–ാം സീസണ്‍ ആരംഭിക്കുന്നതിനു തൊട്ടുമുൻപാണ് ധോണി ചെന്നൈയുടെ ക്യാപ്റ്റൻസി ഒഴിഞ്ഞത്. പിന്നാലെ ഋതുരാജിനെ പുതിയ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. 2022ൽ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയെങ്കിലും തുടർ തോൽവികളുടെ പശ്ചാത്തലത്തിൽ ധോണി തന്നെ നായകത്വം ഏറ്റെടുക്കുകയായിരുന്നു. ഇത്തവണ ഋതുരാജിനു കീഴിൽ അഞ്ചു മത്സരങ്ങൾ കളിച്ച ചെന്നൈ മൂന്നെണ്ണത്തിൽ ജയിച്ച് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണുള്ളത്. 14ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.