ADVERTISEMENT

ജയ്പൂർ∙ രാജസ്ഥാൻ റോയൽസിന്റെ യുവതാരം റിയാൻ പരാഗിന്റെ ബാറ്റിങ്ങിൽ വന്ന മാറ്റത്തെക്കുറിച്ചു പ്രതികരിച്ച് ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ബ്രാഡ് ഹോഗ്. 2024 സീസണിൽ കൂടുതൽ പക്വതയോടെയാണ് റിയാൻ പരാഗ് കളിക്കുന്നതെന്നു ബ്രാഡ് ഹോഗ് പ്രതികരിച്ചു. ഇന്ത്യന്‍ പ്രീമിയർ‍ ലീഗിൽ കളിച്ച നാലു മത്സരങ്ങളും ജയിച്ച രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

‘‘രാജസ്ഥാൻ റോയൽസ് ഐപിഎല്ലിൽ ഏറ്റവും സന്തുലിതമായ ടീമാണ്. സന്ദീപ് ശർമ കൂടി പൂർണ ഫിറ്റ്നസിലെത്തിയാൽ, അവർക്ക് ബോളിങ്ങിൽ ആറാമതൊരു ഓപ്ഷൻ കൂടി കിട്ടും. യുവതാരം റിയാൻ പരാഗിന്റെ പ്രകടനത്തിൽ എനിക്കു സന്തോഷമുണ്ട്. ഐപിഎൽ ചരിത്രത്തിൽ അർധ സെഞ്ചറി നേടിയ പ്രായം കുറഞ്ഞ താരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ എനർജിയും ഗ്രൗണ്ടിലെ പ്രകടനവും എനിക്ക് ഇഷ്ടമാണ്. ഈ സീസണിൽ പക്വതയോടെയാണ് പരാഗ് കളിക്കുന്നത്.’’– ബ്രാഡ് ഹോഗ് ഒരു യൂട്യൂബ് പോഡ്കാസ്റ്റിൽ പ്രതികരിച്ചു.

‘‘കഴിഞ്ഞ വർഷം റിയാൻ പരാഗിന് ധിക്കാരം പോലെ എന്തോ ഉണ്ടായിരുന്നു. കുറച്ച് ഈഗോ ഉണ്ടായിരിക്കാം. ഇപ്പോഴും അതുണ്ട്. പക്ഷേ അതിനെ നിയന്ത്രിക്കാൻ റിയാൻ പരാഗിന് ഇപ്പോൾ‍ അറിയാം. പരാഗ് ഇപ്പോൾ സ്വയം വിശ്വസിക്കുന്നുണ്ട്. ടീമിൽ ഇടം നേടുക എന്നതിനേക്കാൾ, ടീമിനായി എന്തൊക്കെ ചെയ്യാം എന്നാണ് ഇപ്പോൾ അദ്ദേഹം ചിന്തിക്കുന്നത്.– ബ്രാഡ് ഹോഗ് വ്യക്തമാക്കി.

2019ലാണ് റിയാൻ പരാഗ് രാജസ്ഥാൻ റോയൽസിനായി അരങ്ങേറുന്നത്. തുടർച്ചയായി അവസരം ലഭിച്ചിരുന്ന താരത്തിന് കഴിഞ്ഞ സീസണുകളിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ വർഷം പരാഗ് പ്ലേയിങ് ഇലവനിൽനിന്നു പുറത്തായി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിലടക്കം അസമിനായി തിളങ്ങിയതോടെ താരം വീണ്ടും രാജസ്ഥാന്‍ പ്ലേയിങ് ഇലവനിലെത്തി. നാലു മത്സരങ്ങളിൽനിന്ന് 185 റൺസാണ് റിയാൻ പരാഗ് രാജസ്ഥാൻ റോയൽസിനു വേണ്ടി അടിച്ചെടുത്തത്.

English Summary:

‘Riyan Parag Had Bit Of Ego Last Year, It's Still There’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com