ഋഷഭ് പന്ത് ട്വന്റി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറാകാൻ സാധ്യത, സഞ്ജു സാംസണും ഇടം ലഭിക്കും?
Mail This Article
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പറാകാൻ സാധ്യത. വാഹനാപകടത്തിൽ പരുക്കേറ്റ ശേഷം ഫിറ്റ്നസ് വീണ്ടെടുത്ത പന്ത് ഐപിഎല്ലിൽ ഗംഭീര പ്രകടനമാണു നടത്തുന്നത്. വിക്കറ്റിനു പിന്നിൽ ഋഷഭ് പന്ത് തിളങ്ങിയതോടെയാണ് താരം ലോകകപ്പ് കളിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. താരത്തിന് കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് നഷ്ടമായിരുന്നു.
ഐപിഎല്ലിനു തൊട്ടുമുന്‍പാണു ഋഷഭ് പന്ത് പൂർണ ഫിറ്റ്നസിലേക്കു തിരിച്ചെത്തിയത്. ഇതോടെ ഡൽഹി ക്യാപിറ്റൽസിനായി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. വാഹനാപകടത്തിനു ശേഷം ഒരു രാജ്യാന്തര മത്സരം പോലും കളിക്കാതെയാണ് ഋഷഭ് പന്ത് ലോകകപ്പ് കളിക്കാനൊരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. കെ.എൽ. രാഹുൽ ടീമിൽ ഇടം നേടിയാലും വിക്കറ്റ് കീപ്പറായി ഇറങ്ങാൻ സാധ്യത കുറവാണ്.
ഋഷഭ് പന്ത് ലോകകപ്പില്‍ പ്രധാന കീപ്പറായാൽ, മലയാളി താരം സഞ്ജു സാംസണ്‍ രണ്ടാം കീപ്പറായി ടീമിനൊപ്പമുണ്ടാകും. ബിസിസിഐയുടെ വാർഷിക കരാറിൽനിന്നു പുറത്തായ ഇഷാൻ കിഷനെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കാൻ സാധ്യതയില്ല. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി എന്നിവരും ട്വന്റി20 ടീമിലുണ്ടാകും. മേയ് ഒന്നാണ് ലോകകപ്പ് ടീമുകളെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി ഋഷഭ് പന്ത് രണ്ട് അർധ സെഞ്ചറികൾ നേടിയിട്ടുണ്ട്. 2022 ൽ ബംഗ്ലദേശിനെതിരെയാണ് ഋഷഭ് പന്ത് ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ഈ പരമ്പരയ്ക്കു ശേഷം ഡൽഹിയിൽനിന്ന് ജന്മനാടായ റൂർക്കിയിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെയാണ് താരം അപകടത്തിൽപെട്ടത്. 25 വയസ്സുകാരനായ പന്ത് ഓടിച്ച കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ ശേഷം തീപിടിക്കുകയായിരുന്നു. ബസ് ജീവനക്കാരാണു താരത്തെ വാഹനത്തിൽനിന്ന് പുറത്തെടുത്ത്, ആശുപത്രിയിലെത്തിച്ചത്.