‘ധോണിക്കു നേരെ പന്തെറിയാൻ ബോളർമാർ ഭയക്കുന്നു, 42–ാം വയസ്സിലും മികച്ച ഫിനിഷർ’
Mail This Article
ചെന്നൈ ∙ ക്യാപ്റ്റൻസി കൈമാറിയെങ്കിലും ടീമിലെ തന്റെ റോൾ ഇപ്പോഴും മനോഹരമായാണ് ചെന്നൈ സൂപ്പർ കിങ്സ് താരം എം.എസ്.ധോണി കൈകാര്യം ചെയ്യുന്നത്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലെ ഫിനിഷർ റോളിലും 17–ാം സീസണിലും തകർത്താടുകയാണ് ചെന്നൈ ആരാധകരുടെ ‘തല’.
ഈ സീസണിൽ 5 ഇന്നിങ്സിൽ മാത്രമാണ് ധോണി ബാറ്റിങ്ങിനിറങ്ങിയത്. 255.88 സ്ട്രൈക്ക് റേറ്റിൽ 87 റൺസാണ് താരം നേടിയത്. ഒരിക്കൽ പോലും വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടുമില്ല. ഡെത്ത് ഓവറുകളിൽ ഇപ്പോഴും ബോളർമാർക്ക് പേടിസ്വപ്നമായ ധോണിയുടെ മികച്ച ഫോമിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ ടീമിന്റെ ബാറ്റിങ് കോച്ച് മൈക്കൽ ഹസി.
‘‘ഐപിഎൽ സീസൺ ആരംഭിക്കുന്നതിനു മാസങ്ങൾക്കു മുൻപുതന്നെ ധോണി പരിശീലനം ആരംഭിച്ചിരുന്നു. വളരെ ആസ്വദിച്ച്് ക്രിക്കറ്റ് കളിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് എംഎസ്. ഓരോ മത്സരത്തിലും അദ്ദേഹത്തിനെതിരെ വ്യത്യസ്ത പ്ലാനുകളുമായാണ് ബോളർമാർ എത്തുന്നത്. കാരണം 42–ാം വയസ്സിലും മികച്ച ഫിനിഷറായി തുടരുകയാണ് അദ്ദേഹം. ഒരുപക്ഷേ എക്കാലത്തെയും മികച്ച ഫിനിഷർ തന്നെയാവും ധോണി. ഓരോ ദിവസവും അദ്ദേഹത്തിന്റെ ബാറ്റിങ് കൂടുതൽ കരുത്തുറ്റതാവുകയാണ്’’ –ഹസി പറഞ്ഞു.
ചൊവ്വാഴ്ച ഹോംഗ്രൗണ്ടിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിടുന്നതിനു മുന്നോടിയായാണ് ഹസി ഇക്കാര്യം പറഞ്ഞത്. സീസണിലെ എട്ടാം മത്സരത്തിനാണ് ചെന്നൈയും ലക്നൗവും ഇന്നിറങ്ങുന്നത്. ഇരുടീമുകളും കളിച്ച ഏഴിൽ നാല് മത്സരങ്ങൾ വീതം ജയിച്ചിട്ടുണ്ട്. നെറ്റ് റൺറേറ്റിന്റെ നേരിയ വ്യത്യാസത്തിൽ ചെന്നൈ നാലാമതും ലക്നൗ അഞ്ചാമതുമാണുള്ളത്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ചെന്നൈക്ക് ആദ്യ നാലിൽ തുടരാം.