ADVERTISEMENT

ന്യൂഡൽഹി ∙ 27 പന്തുകൾ, 6 സിക്സ്, 11 ഫോർ, 4 സിംഗിൾ, വെറും 5 ഡോട്ട് ബോളുകൾ, ആകെ 87 റൺസ്! ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ഇന്നിങ്സുകളിലൊന്നുമായി ജേക് ഫ്രേസർ എന്ന ഇരുപത്തിരണ്ടുകാരൻ കത്തിക്കയറിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 10 റൺസിന്റെ ജയം. ഓസ്ട്രേലിയൻ താരം ഫ്രേസറുടെ വെടിക്കെട്ട് അർധ സെഞ്ചറിയുടെ ബലത്തിൽ ഡൽഹി മുന്നോട്ടുവച്ച 258 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയുടെ പോരാട്ടം 10 റൺസ് അകലെ അവസാനിച്ചു. സ്കോർ: ഡൽഹി 20 ഓവറിൽ 4ന് 257. മുംബൈ 20 ഓവറിൽ 9ന് 247. ഡൽഹിക്ക് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ച ഫ്രേസർ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ഹിറ്റ്മാൻ

എവിടെ എറിഞ്ഞാലും അടി– ഇതായിരുന്നു മുംബൈയ്ക്കെതിരെ ജേക് ഫ്രേസറുടെ രീതി. ആദ്യ പന്തുമുതൽ അടിതുടങ്ങിയ ഫ്രേസറുടെ ബലത്തിൽ പവർപ്ലേയിൽ 92 റൺസാണ് ഡൽഹി അടിച്ചുകൂട്ടിയത്. ട്വന്റി20 ചരിത്രത്തിലെ വേഗമേറിയ സെഞ്ചറി (30 പന്തിൽ) ഫ്രേസർ തിരുത്തിക്കുറിക്കുമെന്നു പ്രതീക്ഷിച്ച ഘട്ടത്തിലാണ്, 27 പന്തിൽ 84 റൺസുമായി ഓസ്ട്രേലിയൻ താരം പുറത്താകുന്നത്. പിന്നാലെയെത്തിയ ഷായ് ഹോപ് (17 പന്തിൽ 41), ഋഷഭ് പന്ത് (19 പന്തിൽ 29), ട്രിസ്റ്റൻ സ്റ്റബ്സ് (25 പന്തിൽ 48 നോട്ടൗട്ട്) എന്നിവരും ആക്രമിച്ചു കളിച്ചതോടെ ഡൽഹി ടോട്ടൽ 250 കടന്നു.

പൊരുതിവീണ് മുംബൈ

കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരെ പഞ്ചാബ് നേടിയതു പോലൊരു റെക്കോർഡ് റൺചേസ് സ്വപ്നം കണ്ടിറങ്ങിയ മുംബൈയ്ക്ക് നാലാം ഓവറിൽ തന്നെ രോഹിത് ശർമയെ (8) നഷ്ടമായി. വൈകാതെ ഇഷൻ കിഷനും (14 പന്തിൽ 20), സൂര്യകുമാർ യാദവും (13 പന്തിൽ 26) മടങ്ങിയതോടെ 3ന് 65 എന്ന നിലയിലേക്ക് മുംബൈ വീണു. 4–ാം വിക്കറ്റിൽ 39 പന്തിൽ 71 റൺസ് കൂട്ടിച്ചേ‍ർത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (24 പന്തിൽ 46)– തിലക് വർമ (32 പന്തിൽ 63) സഖ്യമാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ടിം ഡേവിഡ് (17 പന്തിൽ 37) മുംബൈയെ വിജയത്തിനടുത്തെത്തിച്ചു. മുകേഷ് കുമാർ എറിഞ്ഞ അവസാന ഓവറിൽ 25 റൺസായിരുന്നു മുംബൈയ്ക്ക് ജയിക്കാൻ ആവശ്യം. എന്നാൽ ആദ്യ പന്തിൽ തിലക് വർമ റണ്ണൗട്ട് ആയതോടെ മുംബൈയുടെ പ്രതീക്ഷകൾ അസ്തമിച്ചു.

English Summary:

Delhi Capitals win against Mumbai Indians in IPl Cricket match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com