രാഹുൽ ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞേക്കും, പുതിയ പരിശീലകനെ കണ്ടെത്താൻ ഇന്ത്യൻ ക്രിക്കറ്റ് ടീം
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞേക്കും. പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടൻ പുറത്തിറങ്ങുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. 2021 നവംബറിൽ ടീമിനൊപ്പം ചേർന്ന ദ്രാവിഡിന്റെ കരാർ ഏകദിന ലോകകപ്പിനു ശേഷം പുതുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നിലവിൽ ജൂൺ വരെയാണ് രാഹുൽ ദ്രാവിഡിന് ബിസിസിഐയുമായി കരാറുള്ളത്. ട്വന്റി20 ലോകകപ്പിനു ശേഷം ബിസിസിഐ പുതിയ പരിശീലകനെ നിയമിക്കുമെന്നാണു കരുതുന്നത്.
പരിശീലക സ്ഥാനത്തേക്കു രാഹുൽ ദ്രാവിഡിനു വീണ്ടും അപേക്ഷ നൽകാമെന്നും, എന്നാൽ നേരിട്ട് കരാർ പുതുക്കുന്നതിനു താൽപര്യമില്ലെന്നും ജയ് ഷാ പ്രതികരിച്ചു. ‘‘രാഹുൽ ദ്രാവിഡിനു ജൂൺ വരെയാണ് കാലാവധിയുള്ളത്. താൽപര്യമുണ്ടെങ്കിൽ അദ്ദേഹത്തിന് വീണ്ടും അപേക്ഷ സമർപ്പിക്കാനുള്ള അവകാശമുണ്ട്. വിദേശ പരിശീലകൻ വേണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ബിസിസിഐയുടെ ഉപദേശക സമിതിയാണ്.’’
‘‘ഓരോ ഫോർമാറ്റുകളിലും ഓരോ പരിശീലകര്‍ ആവശ്യമാണോയെന്ന കാര്യവും ഉപദേശക സമിതിയാണു തീരുമാനിക്കുന്നത്. ഇന്ത്യയിൽ വിരാട് കോലി, രോഹിത് ശർമ, ഋഷഭ് പന്ത് തുടങ്ങിയ നിരവധി താരങ്ങൾ എല്ലാ ഫോർമാറ്റുകളിലും കളിക്കുന്നവരാണ്. നിലവിൽ ഓരോ ഫോർമാറ്റിലും വെവ്വേറെ പരിശീലകരുടെ ആവശ്യമില്ല.’’– ജയ് ഷാ മാധ്യമങ്ങളോടു പറഞ്ഞു. ഐപിഎല്ലിലെ ഇംപാക്ട് പ്ലേയർ നിയമം പരീക്ഷണ ഘട്ടത്തിലാണെന്നും ഇതു തുടരണോയെന്നു ടീമുകളുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.