ADVERTISEMENT

മുംബൈ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഓവർ പൂർത്തിയാക്കാനാകാതെ ഗ്രൗണ്ടിൽനിന്നു മടങ്ങി മുംബൈ ഇന്ത്യൻസ് യുവതാരം അർജുൻ തെൻഡുൽക്കർ. മൂന്നാം ഓവറിലെ രണ്ടാം പന്ത് എറിഞ്ഞതിനു ശേഷം അർജുൻ ഗ്രൗണ്ട് വിടുകയായിരുന്നു. മൂന്നാം ഓവറിൽ അർജുൻ എറിഞ്ഞ രണ്ടു പന്തുകളും, ലക്നൗവിന്റെ വിൻഡീസ് ബാറ്റർ നിക്കോളാസ് പുരാൻ സിക്സർ പറത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അർജുൻ പന്തെറിയുന്നതു നിർത്തി ഗ്രൗണ്ട് വിട്ടത്.

മത്സരത്തിനിടെ താരത്തിനു പരുക്കേറ്റെന്നാണു വിവരം. മൂന്നാം ഓവർ എറിയാനെത്തുന്നതിനു മുൻപു തന്നെ അർജുന് പരുക്കിന്റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നു. തുടർന്ന് ടീം ഫിസിയോ അർജുനെ പരിശോധിക്കുകയും ചെയ്തു. ആദ്യ പന്തുകൾ എറിഞ്ഞപ്പോൾ വേദന അനുഭവപ്പെട്ടതോടെയാണ് അർജുൻ ഗ്രൗണ്ട് വിട്ടത്. അർജുന് പകരം ശേഷിക്കുന്ന നാലു പന്തുകൾ എറിഞ്ഞത് നമൻ ധിറാണ്. ഇരുവരും ചേർന്ന് ഈ ഓവറിൽ വഴങ്ങിയത് 29 റൺസായിരുന്നു.

ആദ്യ രണ്ട് ഓവറുകളെറിഞ്ഞ അർജുൻ പത്ത് റൺസ് മാത്രമായിരുന്നു വിട്ടുകൊടുത്തത്. താരത്തിനു വിക്കറ്റൊന്നും ലഭിച്ചുമില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുൽക്കറുടെ മകനായ അര്‍ജുന് സീസണിലെ അവസാന മത്സരത്തിലാണ് മുംബൈ ഇന്ത്യൻസ് അവസരം നൽകിയത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമായിരുന്ന അർജുൻ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഗോവയിലേക്കു മാറിയിരുന്നു.

മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ലക്നൗ സൂപ്പർ ജയന്റ്സ് 18 റൺസിനാണു തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് ആറു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ ആറിന് 196 റൺസെടുക്കാനേ സാധിച്ചുള്ളൂ. 14 മത്സരങ്ങളിൽ പത്തും തോറ്റ മുംബൈ ഇന്ത്യൻസ് പത്താം സ്ഥാനത്താണ്.

English Summary:

Why Arjun Tendulkar was taken off field after getting hit for back to back sixes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com