ADVERTISEMENT

അഹമ്മദാബാദ്∙ ഐപിഎൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോടു തോറ്റതിനു പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. വലിയ ആഘോഷപ്രകടനങ്ങൾ നടത്തിയെന്നുവച്ച് ആർസിബിക്ക് ട്രോഫികൾ വിജയിക്കാൻ സാധിക്കില്ലെന്ന് റായുഡു തുറന്നടിച്ചു. പ്ലേഓഫിൽ നന്നായി കളിച്ചാല്‍ മാത്രമേ കിരീടങ്ങൾ നേടാനാകൂവെന്നും ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ റായുഡു തുറന്നടിച്ചു. ‘‘വലിയ ആഘോഷങ്ങളും രോഷപ്രകടനങ്ങളും കൊണ്ട് ഐപിഎൽ ട്രോഫി നേടാനാകില്ല. ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ചതുകൊണ്ടു മാത്രം ട്രോഫി കിട്ടാന്‍ പോകുന്നില്ല.’’– റായുഡു പരിഹസിച്ചു.

പ്ലേഓഫ് മത്സരങ്ങളിൽ നന്നായി കളിക്കുക മാത്രമാണ് കിരീടം നേടാനുള്ള വഴിയെന്നും റായുഡു പ്രതികരിച്ചു. അതിനൊരു മികച്ച ടീം ആർസിബിക്ക് ആവശ്യമായി വരുമെന്നും റായുഡു വ്യക്തമാക്കി. ‘‘ഇന്ത്യൻ താരങ്ങളെയും പരിശീലകരെയും വിശ്വാസത്തിലെടുക്കാൻ ബെംഗളൂരു തയാറാകണം. ഐപിഎല്ലില്‍ ഇന്ത്യക്കാരായ താരങ്ങളെ നിങ്ങൾക്ക് ഒഴിവാക്കാനാകില്ല. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്ക് അതറിയാം. അതുകൊണ്ടാണ് ആ ടീമുകൾ എപ്പോഴും ഗംഭീര പ്രകടനം നടത്തുന്നത്.’’– റായുഡു പ്രതികരിച്ചു.

ലീഗ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ച ആർസിബി നടത്തിയ ആഘോഷ പ്രകടനങ്ങളെ റായുഡു നേരത്തേ വിമർശിച്ചിരുന്നു. ചെന്നൈ അവരുടെ ഒരു ട്രോഫി ബെംഗളൂരുവിനു കൊടുത്താൽ, ആർസിബി നഗരത്തിൽ പരേഡ് നടത്തുമെന്നായിരുന്നു റായുഡുവിന്റെ കമന്റ്. ചെന്നൈ സൂപ്പർ കിങ്സിൽ ധോണിക്കു കീഴിൽ കളിച്ചിട്ടുള്ള താരമാണ് അംബാട്ടി റായുഡു. ചെന്നൈയ്ക്കെതിരെ വിജയം നേടിയ ശേഷം ആർസിബി നടത്തിയ ആഘോഷ പ്രകടനത്തിനെതിരെ വൻവിമര്‍ശനമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നത്.

പ്ലേഓഫ് യോഗ്യത നേടിയ സന്തോഷത്തിൽ ആര്‍സിബി താരങ്ങളുടെ ആഘോഷം നീണ്ടതോടെ എം.എസ്. ധോണി ഷെയ്ക് ഹാൻഡിനു നിൽക്കാതെ ഡ്രസിങ് റൂമിലേക്കു മടങ്ങിയിരുന്നു. ആർസിബി ആരാധകരുടെ ആഘോഷത്തെ തുടർന്ന് ബെംഗളൂരു നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കും ഉണ്ടായി. ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ചെന്നൈ ആരാധകരെ ആര്‍സിബി ഫാൻസ് തിരഞ്ഞുപിടിച്ച് അധിക്ഷേപിച്ചതായും പരാതി ഉയർന്നു.

English Summary:

Celebrations Don't Win Trophies: Ambati Rayudu's Brutal Dig At RCB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com