ADVERTISEMENT

ചെപ്പോക്ക് സ്റ്റേഡിയം ചരിത്രം തിരുത്തിയില്ല. ബോളർമാർ വിധിയെഴുതുന്ന ശീലം ഒരിക്കൽ കൂടി കണ്ട മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് 36 റൺസിന്റെ മിന്നും വിജയവുമായാണു ഫൈനലിലേക്കു യോഗ്യത നേടിയത്. ലോകടെസ്റ്റ് ചാംപ്യൻഷിപ്പും ഏകദിന ലോകകപ്പും വിജയിച്ച ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ നിശ്ചയദാർഢ്യത്തിനു മുന്നില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാനും വീണു. 176 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാനു വേണ്ടി പൊരുതിനിന്നത് യശസ്വി ജയ്സ്വാളും (21 പന്തിൽ 42), ധ്രുവ് ജുറെലും (35 പന്തിൽ 56) മാത്രമായിരുന്നു. രാജസ്ഥാന്റെ കയ്യിൽനിന്ന് കളി തട്ടിയെടുത്തത് ഹൈദരാബാദിന്റെ സ്പിന്നർമാരായിരുന്നു.

വിക്കറ്റെടുത്ത് റോയൽസ് പേസർമാർ

റൺവഴങ്ങുന്നതിൽ പിശുക്കു കാണിക്കുന്ന ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടോസ് കിട്ടിയ രാജസ്ഥാന് ഫീൽഡിങ് തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എലിമിനേറ്ററിൽ ബെംഗളൂരുവിനെ പിടിച്ചുനിർത്തിയതുപോലെ സൺറൈസേഴ്സിനെയും 200ന് താഴെ നിർത്തുകയെന്നതായിരുന്നു റോയൽസിന്റെ വെല്ലുവിളി. ചെന്നൈയിലെ പുതിയ പിച്ച് പേസർമാരെ പിന്തുണയ്ക്കുന്നതാണെന്ന് നേരത്തേ തന്നെ ക്രിക്കറ്റ് പണ്ഡിതർ വ്യക്തമാക്കിയിരുന്നു. അതു ശരിവയ്ക്കുന്നതായിരുന്നു രാജസ്ഥാന്റെ പ്രകടനം. യുസ്‍വേന്ദ്ര ചെഹലും ആർ. അശ്വിനും എട്ട് ഓവർ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. ഇരുവരും ചേർന്നുവഴങ്ങിയത് 77 റൺസ്.

ചെന്നൈയിലെ ‘സ്പിന്‍ ടെസ്റ്റ്’ നടത്താൻ രണ്ടാം ഓവറിൽ തന്നെ രാജസ്ഥാൻ അശ്വിനെ പന്തേൽപിച്ചിരുന്നു. അശ്വിന് താളം കണ്ടെത്താൻ സാധിക്കാതിരുന്നതോടെ വിക്കറ്റ് വീഴ്ത്താനുള്ള ഉത്തരവാദിത്തം പേസർമാരുടേതായി. ആദ്യ ഓവറിൽ വിക്കറ്റു വീഴ്ത്തിയ ബോൾട്ട് രാജസ്ഥാനു പ്രതീക്ഷിച്ച തുടക്കം തന്നെ സമ്മാനിച്ചു. അഞ്ച് പന്തിൽ 12 റൺസെടുത്ത അഭിഷേക് ശർമയാണ് ആദ്യം പുറത്തായത്. പിന്നാലെയെത്തിയ രാഹുൽ ത്രിപാഠി തകർത്തടിച്ചതോടെ പവർ പ്ലേയിൽ സൺറൈസേഴ്സ് നേടിയത് 68 റൺസ്. അഞ്ചാം ഓവറിൽ ത്രിപാഠിയെയും (37) എയ്ഡൻ മാർക്രമിനെയും (ഒന്ന്) പുറത്താക്കിയ ബോൾട്ട് രാജസ്ഥാന് സാധ്യതകൾ ബാക്കിവച്ചു.

ആവേശ് ഖാനും സന്ദീപ് ശർമയും താളം കണ്ടെത്തിയതോടെ ഹൈദരാബാദ് പതിവു വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാൻ ബുദ്ധിമുട്ടി. 28 പന്തുകൾ നേരിട്ടാണ് ഓപ്പണർ ട്രാവിസ് ഹെഡ് 34 റൺസെടുത്തത്. ഹെഡ് അടിച്ചത് മൂന്ന് ഫോറുകളും ഒരു സിക്സും മാത്രം. മധ്യനിരയിൽ ഹെൻറിച് ക്ലാസൻ അർധ സെഞ്ചറി നേടിയെങ്കിലും 34 പന്തുകൾ താരത്തിനു വേണ്ടിവന്നു. അവസാന രണ്ട് ഓവറുകളിൽ 12 റൺസ് മാത്രമാണ് ഹൈദരാബാദ് ബാറ്റർമാർ നേടിയത്. ആദ്യ എട്ട് ഓവറുകളിൽ 92 റണ്‍സെടുത്ത ഹൈദരാബാദ് 9 മുതൽ 14 വരെയുള്ള നിർണായക ഓവറുകളിൽ അടിച്ചത് 28 റൺസ് മാത്രം. മൂന്നു വിക്കറ്റുകളും ഈ ഓവറുകളിൽ വീണു.

രാജസ്ഥാന്റെ 12 ഓവറുകൾ എറിഞ്ഞ പേസർമാരാണ് എട്ടു വിക്കറ്റുകൾ വീഴ്ത്തിയത്. ട്രെന്റ് ബോൾട്ടും ആവേശ് ഖാനും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. സന്ദീപ് ശർമ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. മൂവരും ചേർന്നുവഴങ്ങിയത് 97 റൺസ്. ഗ്രൗണ്ടിന്റെ സ്വഭാവം മനസ്സിലാക്കി ബോളർമാരെ കൃത്യമായി ഉപയോഗിച്ച രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും ആദ്യ പകുതിയിൽ കയ്യടി വാങ്ങി.

രാജസ്ഥാന്റെ വിധി സ്പിന്നർമാർ എഴുതി

രാജസ്ഥാനു വേണ്ടി പേസർമാരാണു തിളങ്ങിയതെങ്കിൽ, ഹൈദരാബാദ് പന്തെറിയാനെത്തിയപ്പോൾ ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ സ്വഭാവം തന്നെ മാറിയപോലെയായിരുന്നു. ഹൈദരാബാദിനായി പവർപ്ലേയിലെ ആറ് ഓവറുകൾ എറിഞ്ഞത് പാറ്റ് കമ്മിൻസ്, ഭുവനേശ്വർ കുമാർ, ടി. നടരാജൻ പേസ് ത്രയമായിരുന്നു. പവർപ്ലേയില്‍ രാജസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 51 റൺസ്. എട്ടാം ഓവറിലാണ് ഇംപാക്ട് പ്ലേയറായ ഷഹബാസ് അഹമ്മദ് ഹൈദരാബാദിനായി പന്തെറിയാനെത്തുന്നത്. ജയ്സ്വാളിനെ പുറത്താക്കി ഷഹബാസ് ഹൈദരാബാദിനു മുന്നിൽ സ്പിന്നിന്റെ സാധ്യത തുറന്നിട്ടു.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അഭിഷേക് ശർമ. Photo: X@SRH
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അഭിഷേക് ശർമ. Photo: X@SRH

അഭിഷേക് ശർമയെറിഞ്ഞ ഒൻപതാം ഓവറിൽ സഞ്ജു സാംസണും പുറത്തായതോടെ സൺറൈസേഴ്സ് സ്പിൻ ബോളർമാർക്കു കളി കൈമാറിയിരുന്നു. പിച്ച് സ്ലോ ആയതു തിരിച്ചറിഞ്ഞ ഹൈദരാബാദ് ക്യാപ്റ്റൻ കമിൻസിന് സ്പിൻ ബോളർമാരെ കൃത്യമായി ഉപയോഗിച്ചു. 12–ാം ഓവറിൽ റിയാൻ പരാഗിനെയും അശ്വിനെയും മടക്കി ഷഹബാസ് അഹമ്മദ് മത്സരം ഹൈദരാബാദിന്റെ നിയന്ത്രണത്തിലാക്കി. ഷിംറോൺ ഹെറ്റ്മിയറെ മടക്കിയത് അഭിഷേക് ശർമയായിരുന്നു. ഷഹബാസും അഭിഷേക് ശർമയും നാല് ഓവർ ക്വാട്ട പൂർത്തിയാക്കിയപ്പോഴേക്കും രാജസ്ഥാന്റെ കഥ ഏകദേശം അവസാനിച്ചു. 23 റണ്‍സ് വഴങ്ങിയാണ് ഷഹബാസ് മൂന്നു വിക്കറ്റുകൾ വീഴ്ത്തിയത്. 24 റൺസ് വിട്ടുകൊടുത്ത അഭിഷേക് രണ്ടു വിക്കറ്റുകൾ നേടി. ഇടയ്ക്ക് എയ്ഡൻ മാർക്രവും ഹൈദരാബാദിനായി പന്തെറിയാനെത്തി.

ഷഹബാദ് അഹമ്മദ് മത്സരത്തിനിടെ. Photo: X@SRH
ഷഹബാസ് അഹമ്മദ് മത്സരത്തിനിടെ. Photo: X@SRH
English Summary:

How Sunrisers Hyderabad beat Rajasthan Royals?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com